കോഴിക്കോട്: സംസ്ഥാന ബാലാവകാശ കമ്മീഷനും എസ്എസ്എല്‍സി പരീക്ഷ രാവിലെ നടത്തണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യത്തില്‍ കൈയൊഴിഞ്ഞു. ഗുണനിലവാര മേല്‍നോട്ട കമ്മിറ്റി (ക്യുഐപി) രണ്ടുതവണ സമയക്രമത്തില്‍ മാറ്റംവരുത്താന്‍ നര്‍ദേശം നല്‍കിയെങ്കിലും വിദ്യാഭ്യാസവകുപ്പ് യാതൊരു നടപടിയുമെടുത്തിട്ടില്ല. മാര്‍ച്ചിലെ കൊടുംചൂട് സഹിച്ച് ഇത്തവണയും വിദ്യാര്‍ത്ഥികള്‍ ഉച്ചയ്ക്ക് പരീക്ഷ എഴുതേണ്ടിവരും.
എല്ലാ സ്കൂളുകളിലും ചോദ്യക്കടലാസ് സൂക്ഷിക്കാന്‍ മതിയായ സംവിധാനങ്ങളില്ലാത്തിനാല് ട്രഷറികളിലും ബാങ്കുകളിലും സൂക്ഷിക്കുന്ന ചോദ്യക്കടലാസ് രാവിലെ നടത്തുന്ന പരീക്ഷയ്ക്ക് സ്കൂളുകളില്‍ എത്തിക്കാന്‍ സമയമെടുക്കും എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. ഇതിനെത്തുടര്‍ന്നാണ് കമ്മീഷന് നിലവിലെ രീതിയില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമായി കാണുന്നില്ലെന്നും പരാതിയില്‍ നടപടികള്‍ അവസാനിപ്പിച്ചുവെന്നും മറുപടി നല്‍കിയത്.
ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ പഠനസമിതി വരാന്‍ പോകുന്നത് കടുത്ത ചൂടാണെന്നും താപതരംഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഒക്ടോബറില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയത് 42 ഡിഗ്രി താപനിലയിലാണ്. ചൂട് കൂടുമ്പോള്‍ നിയന്ത്രണങ്ങള്‍ വരുന്നത് പതിവായിട്ടും കടുത്ത വേനലില്‍ യാത്രചെയ്ത് പരീക്ഷ എഴുതേണ്ടിവരുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന മാനസികപ്രശ്നങ്ങളൊന്നും കമ്മീഷന് പരിഗണിച്ചിട്ടില്ല. ഇതേ കമ്മീഷന് തന്നെയാണ് കുട്ടികളെ വെയിലത്ത് നിര്‍ത്തി അസംബ്ലി കൂടരുതെന്ന് ഉത്തരവിട്ടത്.
ഇതു കൂടാതെ ഈ വര്‍ഷം പതിവിലും നേരത്തേ ഓഗസ്റ്റ് മാസത്തില്‍ത്തന്നെ വയനാട്, തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍, പാലക്കാട് തുടങ്ങിയ ജില്ലകളില്‍ സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതുമാണ്. ഹയര്‍സെക്കന്‍ഡറി പരീക്ഷ രാവിലെയാണ്. ചൂട് കണക്കിലെടുത്ത് അതോടൊപ്പംതന്നെ എസ്എസ്എല്‍സി പരീക്ഷയും നടത്തുന്നതാണ് നല്ലതെന്നാണ് എല്ലാ ഹൈസ്കൂള്‍ അധ്യാപക സംഘടനകളുടെയും അഭിപ്രായം.