തിരുവനന്തപുരം: ഓസ്കാറിനേക്കാള്‍ ആഗ്രഹിച്ചിരുന്നത് നൊബേല്‍ പുരസ്കാരമായിരുന്നെന്ന് റസൂല്‍ പൂക്കുട്ടി. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിലെ ഓപ്പണ്‍ ഫോറം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഊര്‍ജ്ജതന്ത്രജ്ഞനായി സൂപ്പര്‍കണ്ടക്റ്റിവിറ്റിയില്‍ ഗവേഷണം നടത്തി ഇന്ത്യയിലേക്ക് നൊബേല്‍ കൊണ്ടുവരാനാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്നും എന്നാല്‍ തന്നെ തേടിയെത്തിയത് ശബ്ദമിശ്രണത്തിനുള്ള ഓസ്കാര്‍ ആണെന്നും റസൂല്‍ പൂക്കൂട്ടി പറഞ്ഞു.
പുരോഗമിച്ച ഡിജിറ്റല്‍ സാങ്കേതികവിദ്യ സിനിമയിലെ ശബ്ദമിശ്രണത്തെ ലളിതമാക്കി. രണ്ടായിരത്തോളം ശബ്ദങ്ങളെ എഡിറ്റിങ് സ്ക്രീനില്‍ കണ്ടാണ് ഇപ്പോള്‍ ശബ്ദമിശ്രണം നടത്തുന്നത്. അതുകൊണ്ടാണ് വളരെ സൂക്ഷ്മമായ ശബ്ദങ്ങളെ പോലും കൃത്യതയോടെ തിയേറ്ററുകളില്‍ എത്തിക്കാന്‍ കഴിയുന്നു.ചിത്രീകരണം കഴിഞ്ഞാല്‍ സിനിമ പൂര്‍ത്തിയായി എന്നാണ് പലരുടെയും ധാരണ. സിനിമയുടെ ദൃശ്യാവിഷ്കാരത്തില് മാത്രം കേന്ദ്രികരിച്ചിട്ടുള്ളവര്‍ ശബ്ദത്തിന്റെ പ്രാധാന്യം മാനിസിലാക്കുന്നില്ല – അദ്ദേഹം പറഞ്ഞു.