തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ രണ്ട് ജയിലുകള്‍ കൂടി സജ്ജമായി. തൊഴുപുഴ മുട്ടം ജില്ലാ ജയിലും തൃശ്ശൂരിലെ അതീവ സുരക്ഷാ ജയിലുമാണ് പ്രവര്‍ത്തന സജ്ജമായത്. കൂടാതെ മലമ്പുഴ, തവനൂര്‍ എന്നിവിടങ്ങളിലെ ജില്ലാ ജയിലുകളും ഇരിങ്ങാലക്കുട സബ്ജയിലും ഉടന്‍ തുറക്കും. ഇവിടങ്ങളില്‍ 2400 തടവുകാരെ പാര്‍പ്പിക്കാം. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം പുതിയ ജയിലുകള്‍ എത്രയുംവേഗം തുറക്കാന്‍ തീരുമാനിച്ചിരുന്നു.
അതീവ സുരക്ഷാ ജയിലിന്റെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിനെയും ജയില്‍ മേധാവി ഡിജിപി ആര് ശ്രീലേഖയെയും ചുമതലപ്പെടുത്തിയിരുന്നു. 27 മുതല്‍ മുട്ടം ജയിലില്‍ തടവുകാരെത്തും. അതീവ സുരക്ഷാജയിലില്‍ ഡിസംബര്‍ അവസാനവും തടവുകാരെത്തും. സംസ്ഥാനത്തെ 54 ജയിലുകളിലായി 6000 തടവുകാരെ പാര്‍പ്പിക്കാന്‍ ശേഷിയുണ്ട്. എന്നാല്‍ ബുധനാഴ്ചയിലെ കണക്കനുസരിച്ച് നിലവില്‍7952 പേര് ജയിലില്‍ ഉണ്ട്. ഇതില്‍ 3068 പേര് ശിക്ഷാ തടവുകാരും ബാക്കി റിമാന്‍ഡ്, വിചാരണ തടവുകാരുമാണ്.
ശിക്ഷാ തടവുകാരില്‍ 1591 പേര് ജീവപര്യന്തക്കാരാണ്. ശേഷിയേക്കാള്‍ കൂടുതല്‍പേര്‍ ജയിലുകളിലുള്ളത് സുരക്ഷയെയടക്കം ബാധിക്കുന്നുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഇടുക്കി, കണ്ണൂര്‍, പാലക്കാട്, മലപ്പുറം ജില്ലകള്‍ക്ക് ജില്ലാ ജയില്‍ അനുവദിച്ച 500 പേരെ ഇവിടെ പാര്‍പ്പിക്കാം. തവനൂര്‍, മലമ്പുഴ ജയിലുകളിലും 500 പേരെ വീതം പാര്‍പ്പിക്കാം. തസ്തിക അനുവദിച്ചാല്‍ ഇവയുടെ പ്രവര്‍ത്തനവും തുടങ്ങും.
കണ്ണൂര്‍ ജില്ലാജയിലിന് 49, മുട്ടം ജയിലിന് 29 എന്നിങ്ങനെയാണ് തസ്തിക അനുവദിച്ചത്. കണ്ണൂരില്‍ ഏതാനും മാസംമുമ്പാണ് തടവുകാരെ പ്രവേശിപ്പിച്ചത്. 300 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള ഇവിടെ നിലവില്‍ 150 പേരുണ്ട്. റിമാന്‍ഡ് തടവുകാര്‍, 6 മാസംവരെ ശിക്ഷിക്കപ്പെട്ടവര്‍ എന്നിവരെയാണ് ജില്ലാജയിലുകളില്‍ പാര്‍പ്പിക്കുക. പുതിയ ജയിലുകളിലേക്ക് തടവുകാരെ അയക്കാന്‍ കോടതികള്‍ക്ക് ജയില്‍വകുപ്പ് കത്ത് നല്‍കും.
ഇതിന്പുറമെ, കൂത്തുപറമ്പ് സബ് ജയില്‍, തളിപ്പറമ്പ് സ്പെഷ്യല്‍ ജയില്‍ എന്നിവയും പുതുതായി സ്ഥാപിക്കുന്നുണ്ട്. കൂത്തുപറമ്പ് ജയിലിന് പഴയ പൊലീസ് സ്റ്റേഷന് കെട്ടിടം ഏറ്റെടുത്തു. തളിപറമ്പ് ജയിലിന് 8.75 ഏക്കര്‍ ഭൂമിയും ഏറ്റെടുത്തു. 18.5 കോടിരൂപയുടെ എസ്റ്റിമേറ്റ് സര്‍ക്കാരിന് സമര്പിച്ചിട്ടുമുണ്ട്. പുതിയ ജയിലുകള്‍ യാഥാര്‍ഥ്യമായാല്‍ നിലവിലെ ജയിലുകളിലെ തടവുകാരുടെ ബാഹുല്യത്തിന് പരിഹാരമാകുമെന്ന് ജയില്‍ മേധാവി ഡിജിപി ആര് ശ്രീലേഖ പറഞ്ഞു.