തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ മതസ്പര്‍ധയുണ്ടാക്കുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന തരത്തിലുള്ള പ്രൊഫൈലുകള്‍ പോലീസ് നിരീക്ഷിക്കുന്നു. കലാപത്തിന് ആഹ്വാനം ചെയ്യുകയ്യുന്നതും മതവിദ്വേഷം പ്രചരിപ്പിക്കുന്നതുമായ അറുനൂറോളം സന്ദേശങ്ങളാണ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പോലീസ് കണ്ടെത്തിയത്. ഇത്തരത്തില്‍ പ്രചാരണം നടത്തിയ 40 പേരെ പോലീസ് തിരിച്ചറിഞ്ഞു. ഇവര്‍ നിരീക്ഷണത്തിലാണ്.
ശബരിമല സ്ത്രീ പ്രവേശന പ്രശ്നം വിവാദമായി നില്ക്കുന്നതിനാല് തത്കാലം ഇവരുടെ പേരില്‍ കേസെടുത്തിട്ടില്ല. എന്നാല്‍ പ്രചരിപ്പിച്ച സന്ദേശങ്ങളുടെ ഗൗരവം നോക്കിയാവും ഐടി. നിയമപ്രകാരം കേസെടുക്കുക. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തന്നെ സ്വീകരിക്കുമെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു.
അഞ്ചുവര്‍ഷം വരെ തടവും പത്തുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന വകുപ്പാണ് ഇവരുടെമേല്‍ ചുമത്തുക. 40 പേരെ കണ്ടെത്തിയെങ്കിലും ശക്തമായ ഈ വകുപ്പ് എത്ര പേര്‍ക്കെതിരേ ചുമത്താമെന്ന പരിശോധന പോലീസ് നടത്തിവരികയാണ്.
സംസ്ഥാന പോലീസിലെ സൈബര്‍ സെല്ലാണ് ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ പരിശോധന നടത്തുന്നത്. സാമൂഹികമാധ്യമങ്ങളില്‍ ഇത്തരത്തില്‍ വരുന്ന സന്ദേശങ്ങള്‍ പലതും ഒരേ പ്രൊഫൈലുകളില്‍നിന്നാണ് പിറവിയെടുക്കുന്നത്. ചിലത് ഇവിടെ തയ്യാറാക്കിയശേഷം വിദേശത്തേക്ക് വാട്സാപ്പ് വഴി അയച്ചുനല്‍കുന്നു.
വിദേശത്തുള്ളവര്‍ അവ വ്യാജ അക്കൗണ്ട് വഴി പ്രചരിപ്പിക്കുന്നു. കേരളത്തിലിരുന്നും വ്യാജ അക്കൗണ്ടുകള്‍ വഴി തീവ്രസ്വഭാവമുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന സംഭവങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഓരോ ജില്ലയിലും ഇത്തരത്തില്‍ പ്രചാരണം നടത്തുന്ന നാലും അഞ്ചും പേരടങ്ങുന്ന സംഘങ്ങളുണ്ട്. അതുകൊണ്ടുതന്നെ സംഘടിത ശ്രമമാണ് ഇവയ്ക്കു പിന്നിലുള്ളതെന്ന് പോലീസ് കരുതുന്നു.