കായംകുളം: പത്തു ദിവസമായി സഭാതര്‍ക്കം മൂലം അനിശ്ചിതത്തിലായ കറ്റാനം കട്ടച്ചിറ പള്ളിക്കലേത്ത് വര്‍ഗീസ് മാത്യുവിന്റെ സംസ്കാരം നടത്തി. രാവിലെ എട്ടു മണിയോടെയാണ് മൃതദേഹം കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ സംസ്കരിച്ചത്. വൈദികനായ കൊച്ചുമകന് ഫാ. ജോര്‍ജി ജോണിന്റെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. കലക്ടറുടെ അന്ത്യ ശാസനത്തെ തുടര്‍ന്നാണ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശീതീകരിച്ച പെട്ടിയില്‍ വീട്ടില്‍ സൂക്ഷിച്ച മൃതദേഹം സംസ്കരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് മാത്തുക്കുട്ടി മരിച്ചത്. യാക്കോബായ അംഗമായ ഇദ്ദേഹത്തിന്റെ ഇടവക കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ഉടമാവകാശം ഓര്‍ത്തഡോക്സ് വിഭാഗത്തിന് നല്കി സുപ്രീംകോടതി ഉത്തരവായിരുന്നു. വിധി നടത്തിപ്പില്‍ വ്യക്തതയില്ലാത്തതിനാല്‍ പള്ളി ഇരുപക്ഷത്തിനും നല്‍കാതെ ജില്ല ഭരണകൂടം ഏറ്റെടുത്തിരിക്കുകയാണ്. താക്കോല്‍ യാക്കോബായക്കാരനായ ട്രസ്റ്റിയില്‍ നിന്ന് ഏറ്റുവാങ്ങിയിട്ടുമില്ല.
പ്രശ്നങ്ങള്‍ക്ക് കാരണമായത് ഇടവകയിലെ സംസ്കാരച്ചടങ്ങുകള്‍ സംബന്ധിച്ച് കോടതി കൃത്യമായ നിര്‍വചനം നല്‍കാതിരുന്നതാണ്. യാക്കോബായക്കാര്‍ മരിച്ചാല്‍ പള്ളിയില്‍ ശുശ്രൂഷ അനുവദിക്കുന്നില്ല. പള്ളിക്കുസമീപമുള്ള കുരിശടിക്ക് മുന്നില്‍വെച്ചാണ് ശുശ്രൂഷ. ഇതിനുശേഷം അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് സെമിത്തേരിയിലേക്ക് പ്രവേശനം. ഇത്തരത്തിലാണ് രണ്ട് സംസ്കാരച്ചടങ്ങുകള്‍ വിധിക്കു ശേഷം നടത്തിയത്. കുരിശടിയിലെ ശുശ്രൂഷക്കു ശേഷം പൗത്രന് ഫാ. ജോര്‍ജി ജോണിനെ സഭവേഷത്തോടെ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടു.
വ്യാഴാഴ്ച സംസ്കാരം നടത്താന്‍ ചര്‍ച്ചകളില്‍ ധാരണയായില്ലെങ്കിലും വീട്ടിലെ ശുശ്രൂഷകള്‍ക്കുശേഷം കൊണ്ടുവന്ന മൃതദേഹം പള്ളിക്ക് 200 മീറ്റര്‍ അകലെ പൊലീസ് തടഞ്ഞു. രാവിലെ 11ന് റോഡരികില്‍ ഇറക്കിവെച്ച മൃതദേഹം രാത്രി 7.30ഓടെ തിരികെ വീട്ടിലേക്കുതന്നെ കൊണ്ടു പോവുകയായിരുന്നു.