തൊടുപുഴ: പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിക്കായി മലതുരന്ന് കുത്തനെ സ്ഥാപിച്ച കൂറ്റന്‍ പെന്‍സ്റ്റോക് അതീവ ദുര്‍ബലാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ ആദ്യ ജലവൈദ്യുത പദ്ധതിയാണ് പള്ളിവാസല്‍. സെന്‍ട്രല്‍ പവര്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് പറയുന്നത് അണക്കെട്ടില്‍നിന്ന് വൈദ്യുതി നിലയത്തിലേക്ക് അമിത സമ്മര്‍ദത്തിലും ശക്തിയിലും വെള്ളമൊഴുകുന്ന പെന്‍സ്റ്റോക്കിന്റെ കനം തേയ്മാനം സംഭവിച്ച് മൂന്നിലൊന്നായി കുറഞ്ഞ് തീര്‍ത്തും ദുര്ബലാവസ്ഥയിലാണെന്നാണ്.
78 വര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ പദ്ധതിയുടെ നാല് പെന്‍സ്റ്റോക് എപ്പോള്‍ വേണമെങ്കിലും തകരാമെന്നാണ് റിപ്പോര്‍ട്ടില്‍. 572 മീറ്റര്‍ നീളം വരുന്ന പൈപ്പുകള്‍ക്ക് പലയിടത്തും ചോര്‍ച്ചയുണ്ട്. വൈദ്യുതി ഉല്പാദന വേളയില്‍ പൈപ്പുകള്‍ക്ക് നേരിയ തോതില്‍ വിറയല്‍ അനുഭവപ്പെടുന്നു. 10 മില്ലീമീറ്റര്‍ കനമുണ്ടായിരുന്ന പെന്‍സ്റ്റോക് ഇപ്പോള്‍ മൂന്ന് മില്ലിമീറ്ററായി. കോണ്‍ക്രീറ്റ് ആങ്കറുകളിലാണ് പൈപ്പുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇവയില്‍ പല ആങ്കറുകളും തകര്‍ന്ന നിലയിലുമാണ് ഇപ്പോള്‍.
പെന്‍സ്റ്റോക്കുകള്‍ സ്ഥാപിച്ചിട്ടുള്ളത് 50 അടിക്ക് ഒന്നുവീതം 60 ജോയന്റുകളോടു കൂടിയാണ്. 7.5 മെഗാവാട്ടിന്റെ രണ്ടും അഞ്ച് മെഗാവാട്ടിന്റെ മൂന്നും ജനറേറ്ററുകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ അഞ്ച് മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളിലേക്ക് ജലം കൊണ്ടുവരുന്ന പെന്‍സ്റ്റോക് പൈപ്പുകളിലെ ചോര്‍ച്ചയാണ് ഗുരുതരം. തേയ്മാനം എല്ലാത്തിനും ഏതാണ്ട് ഒരുപോലെയാണെന്നാണ് പഠനത്തില്‍ വ്യക്തമായത്. 2007 സെപ്റ്റംബര്‍ 17ന് പന്നിയാര്‍ പദ്ധതിയുടെ പെന്‍സ്റ്റോക് പൊട്ടിയുണ്ടായ പ്രളയത്തില്‍ എട്ടുപേരാണ് മരിച്ചത്. 100 ഏക്കറിലേറെ കൃഷിനാശമടക്കം അന്ന് കോടികളുടെ നാശനഷ്ടമുണ്ടായിരുന്നു.
ഇത് പള്ളിവാസലിലും ആവര്‍ത്തിച്ചാല്‍ നഷ്ടം അതിനേക്കാള്‍ ഭീകരമായിരിക്കും. പന്നിയാറിലേതിനെക്കാള് അഞ്ചിരട്ടി നീളമുള്ള പെന്സ്റ്റോക്കാണിവിടെയുള്ളത്. അത് പൊട്ടിയാല്‍ കൊച്ചിധനുഷ്കോടി ദേശീയപാത തകരുമെന്ന് മാത്രമല്ല, വെള്ളം മുതിരപ്പുഴയാറിലെത്തി തീരത്ത് നാശംവിതക്കുകയും ചെയ്യും. വിവാദ ലാവലിന്‍ കരാറില്‍ നേരത്തേ പള്ളിവാസല്‍ നവീകരിച്ചെങ്കിലും ഇതില്‍ പെന്‍സ്റ്റോക് ഉള്‍പ്പെട്ടില്ല. ഇത് കരാറിലെ തകരാറായി ചൂണ്ടിക്കാണിച്ചിരുന്നു.