തിരുവനന്തപുരം: ചിത്തിര ആട്ടവിശേഷ പൂജകള്‍ക്കായി ശബരിമല നടതുറന്നപ്പോള്‍ എത്തിയവരില്‍ ഭൂരിഭാഗവും ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് പോലീസ് വിലയിരുത്തല്‍. ഭക്തരായി എത്തിയത് 200 പേരാണെന്നും 7000ത്തില്‍ കൂടുതല്‍ ബിജെപി പ്രവര്‍ത്തകരായിരുന്നുവെന്നാണ് പോലീസിന്റെ കണക്ക്. 7100 പേര് ബിജെപിയുടെയും ആര്‍എസ്എസിന്റെയും വിവിധ ഹിന്ദു ഗ്രൂപ്പുകളുടെയും പ്രവര്‍ത്തകരോ, അവരുടെ പ്രേരണയില്‍ എത്തിയവരോ ആണെന്നാണ് പോലീസ് പറയുന്നത്.
പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയ്ക്കു പിന്നാലെ തുലാമാസ പൂജകള്‍ക്കായി നടതുറന്നസമയത്ത് പോലീസ് നടപടിയിലേക്ക് വഴിവെച്ച പ്രതിഷേധത്തില്‍ പങ്കെടുത്തവരാണ് ഇതില്‍ 200 പേരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശബരിമലയില്‍ പ്രശ്നമുണ്ടാക്കിയവരെ തിരിച്ചറിയാന്‍ പോലീസ് ഫേസ് റക്കഗ്നീഷ്യന് സോഫ്റ്റുവെയറുകള്‍ ഉപയോഗിക്കും.
‘ഇത്തവണ ശബരിമലയില്‍ ആരൊക്കെ സന്ദര്‍ശിച്ചു, അതില്‍ ആരൊക്കെ കഴിഞ്ഞമാസം പൊലീസുമായി നടന്ന ഏറ്റുമുട്ടലിലുണ്ടായിരുന്നുവെന്നത് ഈ സോഫ്റ്റുവെയര്‍ ഉപയോഗിച്ച് കണ്ടുപിടിക്കും. മണ്ഡല മകരവിളക്ക് ആഘോഷങ്ങള്‍ക്കായി നവംബര്‍ 16ന് നട തുറക്കുമ്പോള്‍ ഇത്തരം ആളുകളെ നിരീക്ഷണത്തില്‍ വെക്കും.’ ഒരു ഓഫീസര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇരുമുടിക്കെട്ടുമായി ഇവര്‍ ഭക്തന്മാരെപ്പോലെ ശബരിമലയില്‍ വീണ്ടുമെത്തിയാല്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് പോലീസ് പറയുന്നു. ഭക്തരായി ക്ഷേത്രം സന്ദര്‍ശിക്കാനുള്ള അവരുടെ അവകാശത്തെ ഹനിക്കാനാവില്ല എന്നുമെന്നുമാണ് പോലീസിന്റെ പക്ഷം.