പത്തനംതിട്ട: മണ്ഡലമാസ തീര്‍ത്ഥാടനത്തിന് എട്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ
അടിസ്ഥാന സൗകര്യങ്ങളില്ലാതെ പമ്പയും നിലക്കലും. ആവശ്യത്തിന് ശൗചാലയങ്ങളും കുടിവെള്ള സൗകര്യവും ഇല്ല.
നവംബര്‍ 16നാണ് മണ്ഡലമാസ തീര്‍ത്ഥാടനം ആരംഭിക്കുന്നത്. പ്രളയാനന്തരം തകര്‍ന്ന പമ്പയുടെ പുനരുദ്ധരണം എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങിുകയാണ്. 500 ല്‍ താഴെ ശൗചാലയങ്ങള്‍ മാത്രമാണ് പമ്പയിലെ ടോയ്ലെറ്റ് കോംപ്ലക്സ്ലിലുള്ളത്.
താത്കാലികമായി നൂറോളം ശൗചലായങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. വിരിവെക്കാന്‍ പന്തലില്ല. അന്നദാനമണ്ഡപവും പ്രളയത്തില്‍ തകരാതെ ശേഷിച്ച കെട്ടിടവും ഇതിനായി ഉപയോഗിക്കാനാണ് തീരുമാനം പക്ഷെ ലക്ഷക്കണക്കിന് തീര്‍ഥാടകരെത്തുമ്പോള്‍ ഇതൊന്നും പര്യാപ്തമാകില്ല.
ചിത്തിര ആട്ടവിശേഷത്തിനായി 15000 തീര്‍ത്ഥാടകര്‍ എത്തിയപ്പോഴും വെള്ളപ്രശ്നം ശൗചാലങ്ങളുടെ കുറവും നേരിട്ടിരുന്നു. നിലക്കല്‍ പ്രധാന ഇടത്താവളത്തില്‍ ആയിരത്തോളം ശൗചാലയങ്ങളുണ്ട്. എന്നാല്‍ വെള്ളമാണ് ഇവിടെയും പ്രതിസന്ധി. വിവാദങ്ങളുടെ പുറകെ പോയി ദേവസ്വം ബോര്‍ഡ് സമയം കളയാതെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് പന്തളം കൊട്ടാര നിര്‍വ്വാഹക സംഘം വ്യക്തമാക്കുന്നു.
പമ്പയിലെ സ്നാനഘട്ടം മണ്ണിനടയില്‍ ആയതിനാല്‍ മണല്‍ ചാക്ക് നിരത്ത് താത്കാലിക സ്നാനഘട്ടം തയ്യാറാക്കുമെന്നറിയിച്ചിരുന്നെങ്കിലും അതും ഒന്നുമായില്ല. കൂനാര്‍ ജലസംഭരണിയുടെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കാത്തതിനാല്‍ സന്നിധാനത്തും ഇക്കുറി കുടിവെള്ള പ്രശ്നമുണ്ടാകുമെന്ന് ആശങ്ക ഉയരുന്നുണ്ട്.