പയ്യന്നൂര്‍: മനുഷ്യ ജീവനുകള്‍ കൈയ്യിലെടുത്ത് മരണപാച്ചിലുകള്‍ നടത്തുന്ന ബസ് ജീവനക്കാരെ നമ്മള് ചീത്ത വിളിക്കാറുണ്ട്. ഒരു മിനുറ്റിനും അരമിനിറ്റിനും വേണ്ടി തമ്മില്‍ത്തല്ലുന്ന ബസ് ജീവനക്കാരേയും നമ്മള് കാണാറുണ്ട്. കേറാനോ ഇറങ്ങാനോ ഒരല്‍പ്പം താമസിച്ചാല്‍ അസഭ്യം പറയുന്നതും നമുക്ക് സുപരിചിതം. ഓരോ യാത്രക്കാരോടും സ്വകാര്യ ബസ് ജീവനക്കാരെക്കുറിച്ച് ചോദിച്ചാല്‍ ഇതൊക്കെയാവും ഉത്തരം.
എന്നാല്‍ ഒരൊറ്റ സ്റ്റോപ്പില്‍ പോലും നിര്‍ത്താതെ, ആംബുലന്‍സിനെപ്പോലും കടത്തിവെട്ടുന്ന വേഗതയിലോടി ഒരു ജീവന് രക്ഷിച്ച ബസ് ജീവനക്കാരെക്കുറിച്ച് കഴിഞ്ഞ
കുറച്ചുദിവസങ്ങളായി വാര്‍ത്തകളിലും സോഷ്യല്‍മീഡിയയിലും നിറഞ്ഞു നില്‍ക്കുകയാണ്.
കോഴിക്കോട് – രാജഗിരി റൂട്ടിലോടുന്ന ജാനവി ബസില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പയ്യന്നൂരില്‍ നിന്നും കണ്ണൂരിലേക്കു പോകുകയായിരുന്നു ബസ്. പയ്യന്നൂരില്‍ നിന്നും ബസില്‍ കയറിയ രതീഷ് എന്ന യാത്രികന് ബസ് പാതിവഴിയിലെത്തിയപ്പോള്‍ കുഴഞ്ഞു വീണു. ദേശീയപാതയില്‍ എടാട്ട് കോളേജ് സ്റ്റോപ്പിലായിരുന്നു അപ്പോള്‍ ബസ്. യാത്രികന് കുഴഞ്ഞുവീണ വിവരം കണ്ടക്ടര്‍ സൈനേഷ് ഡ്രൈവര്‍ ജോബിയെ അറിയിച്ചു.
പിന്നെ ആര്‍ടിഓയുടെ സമയ നിബന്ധനയോ മുതലാളിക്കു കൊടുക്കേണ്ട കളക്ഷന്‍ കണക്കോ ഒന്നും ഓര്‍ക്കാതെ പകരം പരിയാരം മെഡിക്കല്‍ കോളേജിലെ ഹൃദയാലയ ലക്ഷ്യമാക്കി ബസ് കുതിച്ചു. ഹെഡ് ലൈറ്റുകളുമിട്ട് ഹോണുമടിച്ചു ചീറിപ്പാഞ്ഞ ബസിനു മുന്നില്‍ മറ്റ് വാഹനങ്ങള്‍ വഴിയൊരുക്കി. ജോബി ബസുമായി പായുന്നതിനിടയില്‍ കണ്ടക്ടര്‍ സൈനേഷും ക്ലീനര്‍ ബിബിയും ചേര്‍ന്ന് മറ്റ് യാത്രികരെ കാര്യം ബോധ്യപ്പെടുത്തി. അതോടെ അവരും ദൗത്യത്തിന്റെ ഭാഗമായി.
പരിയാരം മെഡിക്കല്‍ കോളേജ് ജീവനക്കാരനായ രതീഷായിരുന്നു കുഴഞ്ഞു വീണ യാത്രികന്. ഈ സമയം ബസിലുണ്ടായിരുന്ന മറ്റൊരു യാത്രികനായ മെഡിക്കല്‍ കോളേജിലെ ഫാര്‍മസിയിലെ ജീവനക്കാരന് ആശുപത്രിയില്‍ വിളിച്ച് ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. പിലാത്തറ ബസ്റ്റാന്‍ഡ് ഉള്‍പ്പെടെ ദേശീയപാതയിലെ അഞ്ചോളം സ്റ്റോപ്പുകള്‍ ഒഴിവാക്കി കുതിച്ചെത്തിയ ബസിനെയും കാത്ത് ആശുപത്രി അധികൃതര്‍ മുറ്റത്തു തന്നെ നിന്നിരുന്നു.
ഒടുവില്‍ രതീഷിനെ അത്യാഹിത വിഭാഗത്തിലാക്കി പരിശോധന ഉറപ്പുവരുത്തിയ ശേഷമാണ് ബസ് കണ്ണൂരിലേക്ക് പോയത്. പാടിയോട്ടുചാല്‍ സ്വദേശിയായ ജോബിയെയും ചെറുപുഴ സ്വദേശികളായ സൈനേഷിനെയും ബിബിയെയുമൊക്കെ തേടി സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ അഭിനന്ദന താരമാണ് ഇപ്പോള്‍.