ജലന്ധര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്കിയ വൈദികന് മരിച്ച സംഭവത്തിനു പിന്നാലെയുള്ള പ്രചാരണങ്ങള്‍ തള്ളി ജലന്ധര്‍ രൂപതാ ചാന്‍സലര്‍. ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണത്തില്‍ അസ്വഭാവികത കാണുന്നില്ലെന്നും, അത് സ്വാഭാവിക മരണമാണെന്നുമാണ് നല്കിയ വിശദീകരണം.
ഫ്രാങ്കോയ്ക്കെതിരെ മൊഴി നല്കിയ വൈദികനെ ഇന്ന് രാവിലെയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിനു പിന്നാലെ നിരവധി പ്രചാരണങ്ങളും ഉയര്‍ന്നിരുന്നു. ഈ വാദങ്ങളെ ഖണ്ഡിക്കുകയാണ് ജലന്ധര്‍ രൂപതാ. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശി ഫാ.കുര്യാക്കോസ് കാട്ടുതറ ജലന്ധറിനടുത്ത് ദസ്വ എന്നയിടത്തെ ചാപ്പലിലാണ് വൈദികന് താമസിച്ചിരുന്നത്.
വൈദികന് മുറി തുറക്കാതിരുന്നതിനെത്തുടര്‍ന്ന് മറ്റുള്ളവരെത്തി. പല തവണ വിളിച്ചിട്ടും തുറക്കാതിരുന്നപ്പോള്‍ വാതില്‍ പൊളിച്ചാണ് അകത്ത് കടന്നപ്പോളാണ് മരിച്ച നിലയില്‍ ഫാ കുര്യാക്കോസ് കാട്ടുതറയെ കണ്ടെത്തുകയായിരുന്നു. വൈദികന്റെ മൃതദേഹം ദസ്വ ആശുപത്രിയിലേയ്ക്ക് മാറ്റി. കന്യാസ്ത്രീകളുടെ സമരത്തിന് തുറന്ന പിന്തുണയുമായി രംഗത്തെത്തിയ ഫാദര്‍ കുര്യാക്കോസ് തനിയ്ക്ക് നിരവധി ഭീഷണികളുണ്ടായിരുന്നെന്ന് മുമ്പും പറഞ്ഞിരുന്നു.
ചാപ്പലില്‍ ഫാദര്‍ കുര്യാക്കോസിന് ഭീഷണിയുണ്ടെന്നും വധഭീഷണി മുഴക്കി ഫോണ്‍കോളുകള്‍ വന്നിരുന്നതായുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഭീഷണികള്‍ ശക്തമായ സാഹചര്യത്തില്‍ ഒരു ഘട്ടത്തില്‍ സമരത്തില്‍ നിന്ന് ഫാദര്‍ പിന്‍വാങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.