കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖപത്രമായ തേജസ് അടച്ചു പൂട്ടാന്‍ തീരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പത്രത്തിന് പൂട്ട് വീഴാന്‍ കരാണമെന്ന് മാനേജ്മെന്റ് പ്രതികരിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്യം നിഷേധിച്ചതോടെയാണ് പ്രതിസന്ധി കൂടുതല്‍ വഷളാക്കിയത്. അവാസന കോപ്പി വര്‍ഷാവസാനം പുറത്തിറക്കാനാണ് തീരുമാനം. തേജസ് ഡയറക്ടര്‍ നാസറുദ്ദീന്‍ എളമരം ആണ് പ്രഖ്യാപനം നടത്തിയത്.
ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. എഡിറ്റര്‍ എന്‍പി ചെക്കുട്ടിയുടെ കടുത്ത എതിര്‍പ്പ് വകവയ്ക്കാതെയാണ് മാനേജ്മെന്റിന്റെ തീരുമാനം. ദിനപത്രം അടച്ചുപൂട്ടുമെങ്കിലും നിലവില്‍ രണ്ടാഴ്ചയിലൊരിക്കല്‍ ഇറങ്ങുന്ന തേജസ് ദ്വൈവാരിക വാരികയാക്കാനും ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന് നിലനിര്‍ത്തി കൂടുതല്‍ പരിഷ്കരിക്കാനും മാനജ്മെന്റ് തീരുമാനിച്ചു.
1997ല്‍ മാസികയായി രൂപംകൊണ്ട തേജസ് പിന്നീട് ദ്വൈവാരിക ആവുകയും അത് നിലനിര്‍ത്തിക്കൊണ്ട് തന്നെ 2006 ജനുവരി 26ന് ദിനപത്രം തുടങ്ങുകയുമായിരുന്നു. നേരത്തെ സൗദിഅറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലും തേജസിന് എഡിഷന് ഉണ്ടായിരുന്നുവെങ്കിലും ഒന്നരവര്‍ഷം മുമ്പ് അവ അടച്ചുപൂട്ടിയിരുന്നു. കോഴിക്കോട് ആസ്ഥാനമായ പത്രത്തിന് നിലവില്‍ തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലും എഡിഷനുകളുണ്ട്.
മുവാറ്റുപുഴയില്‍ കോളേജ് അധ്യാപകന്റെ കൈവെട്ടിയതിനെ തുടര്‍ന്ന് തീവ്രവാദത്തിനും വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കും തേജസിനെ പോപ്പുലര്‍ഫ്രണ്ട് മറയാക്കുന്നുവെന്ന് ആരോപിച്ചാണ് തേജസിന് സര്‍ക്കാര്‍ പരസ്യം നിഷേധിച്ചത്. മതമൗലിക വാദം വളര്‍ത്താന്‍ തേജസ് പത്രത്തെ പോപ്പുലര്‍ ഫ്രണ്ട് ഉപയോഗിക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ 2014ല്‍ കേരളാ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആരോപിക്കുകയും ചെയ്തിരുന്നു.