കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും സര്‍ക്കാര്‍ മേഖലയിലേക്ക്. സംസ്ഥാനത്തെ ഇതര സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെപ്പോലെ പരിയാരം മെഡിക്കല്‍ കോളേജും സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലേക്ക് കൊണ്ടുവരുന്നതാണ് കൂടുതല്‍ ഗുണകരമാവുകയെന്ന നിലപാടിലാണ് ഗവണ്മെന്റ്. ഇതിനുള്ള ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.
വെള്ളിയാഴ്ച തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി കെകെ ശൈലജയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം ഏറ്റെടുക്കലിന്റെ പ്രായോഗികവശങ്ങള്‍ ചര്‍ച്ചചെയ്തു. ആവശ്യമായ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് താല്‍ക്കാലിക ഭരണസമിതിയോട് ആവശ്യപ്പെട്ടിരിക്കയാണ്. ഈ റിപ്പോര്‍ട്ടിന്റെകൂടി അടിസ്ഥാനത്തിലായിരിക്കും ബില്ലിന് അന്തിമ രൂപം നല്‍കുക.
കേരളത്തിലെ സഹകരണ മേഖലയുടെ അഭിമാനമായിരുന്ന പരിയാരം മെഡിക്കല്‍ കോളേജ് ഏപ്രില്‍ 27നാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. കണ്ണൂര്‍ കലക്ടര്‍ മീര്‍ മുഹമ്മദലി, പ്രശസ്ത ന്യൂറോ സര്ജന് ഡോ. വിജി പ്രദീപ് കുമാര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ ഡോ. സി രവീന്ദ്രന് എന്നിവരടങ്ങിയ താല്‍ക്കാലിക ഭരണസമിതിക്കാണ് ഭരണച്ചുമതല. കളമശേരി മെഡിക്കല്‍ കോളേജ് മാതൃകയില്‍ സ്പെഷ്യല്‍ ഓഫീസറെയോ താല്‍ക്കാലിക ഭരണസമിതിയെയോ ഭരണം ഏല്പിച്ച് ക്രമേണ പൂര്‍ണമായി ഏറ്റെടുക്കാനാണ് ആലോചന.
പന്ത്രണ്ട് സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളും ഇരുപതിലേറെ സ്പെഷ്യാലിറ്റി വിഭാഗങ്ങളുമുള്ള അത്യാധുനിക ആശുപത്രി സമുച്ചയമാണ് പരിയാരത്തേത്. മെഡിക്കല്‍ കോളേജിന് പുറമെ ഡെന്റല്‍, ഫാര്‍മസി , നേഴ്സിങ് കോളേജുകള്‍, നേഴ്സിങ് സ്കൂള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാ മെഡിക്കല്‍ സയന്‍സസ്, രാജ്യത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ ഹൃദ്രോഗ ചികിത്സാകേന്ദ്രമായ ഹൃദയാലയ, പബ്ലിക് സ്കൂള്‍ എന്നിവയും പ്രവര്‍ത്തിക്കുന്നു. ഹൃദ്രോഗ പരിശോധനയിലും ചികിത്സയിലും മുമ്പന്തിയിലാണ് പരിയാരം ഹൃദയാലയ. മൂവായിരത്തില്പരം വിദ്യാര്ഥികശും 300 ഡോക്ടര്‍മാരും രണ്ടായിരത്തോളം ജീവനക്കാരും ഇവിടെയുണ്ട്.