കോഴിക്കോട്: കാല്പന്തുകളിയെ മാത്രം പ്രണയിച്ച് നടന്ന നെല്ലിക്കോട് പൂതംകുഴി മീത്തല്‍ വിഷ്ണു (21)വിലൂടെ പുതു ജീവന് ലഭിച്ചത് ആറു പേര്‍ക്കാണ്. ജീവിതത്തില്‍ മകന് എപ്പോഴും ഉരുവിട്ടിരുന്ന ആഗ്രഹമാണ് നിറവേറ്റിയതെന്ന് നിറകണ്ണുകളോടെ മാതാപിതാക്കള്‍ പറയുന്നു. വളയനാട് കാവില്താഴത്ത് താമസിക്കുന്ന സുനില്‍കുമാര്‍-ബീന ദമ്പതിമാരുടെ മകനാണ് വിഷ്ണു. ലോകത്തില്‍ നിന്നും മടങ്ങുമ്പോഴും വിഷ്ണുവിന്റെ ജീവന് ആറു പേരിലാണ് തുടിക്കുന്നത്.
ദുര്‍വിധിയിലും മാതാപിതാക്കള്‍ക്ക് ആശ്വാസം പകരുന്നത് മകന്റെ അവേശഷിക്കുന്ന ജീവനുകളാണ്. വിഷ്ണുവിന്റെ ഹൃദയം മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററില്‍ ചികിത്സയിലുള്ള നരിക്കുനി സ്വദേശിനിയായ പതിനഞ്ചുകാരിയില്‍ വ്യാഴാഴ്ച മുതല്‍ മിടിച്ചുതുടങ്ങി. യുവാവിന്റെ ഇരുവൃക്കകളും കരളും ഇരുമിഴികളും ഇനി മറ്റ് അഞ്ചുപേരില്‍ ജീവസ്സുറ്റ് നിലനില്ക്കും. വിഷ്ണുവിന്റെ ഒരു വൃക്ക കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കരളും രണ്ടാമത്തെ വൃക്കയും ആസ്റ്റര്‍ മിംസ് ആശുപത്രിയിലും ചികിത്സയിലുള്ള രോഗികള്‍ക്കാണ് മാറ്റിവെക്കുന്നത്.
മെഡിക്കല്‍ കോളേജ് നേത്രബാങ്കില്‍ സൂക്ഷിച്ച ഇരുമിഴികളും ചികിത്സയിലുള്ള രണ്ട് നേത്രരോഗികളിലേക്ക് പിന്നീട് മാറ്റിവെക്കും. നാടിനെ കണ്ണീരിലാഴ്ത്തിയ അപകടമുണ്ടായത് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ്. ബൈപ്പാസില്‍ പന്തീരാങ്കാവിന് സമീപത്തെ ആസ്ട്രോടര്‍ഫ് ഗ്രൗണ്ടില്‍ ഫുട്ബാള്‍ കളി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിഷ്ണു.
യാത്രയ്ക്കിടെ പെട്രോളിനായി പമ്പിലേക്ക് രാത്രി പത്തുമണിയോടെ പോകുന്നതിനിടെ മാത്തറയിലെ വളവില്‍ എതിരേവന്ന കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരുക്കേറ്റ വിഷ്ണുവിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മസ്തിഷ്കമരണം സംഭവിച്ചതിനാല്‍ വിഷ്ണു ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ മകന്റെ ആഗ്രഹംപോലെ അവന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ രക്ഷിതാക്കള്‍ തയ്യാറാവുകയായിരുന്നു.