തിരുവനംന്തപുരം; ഓണപ്പുടവയുമായി വരുന്ന മകനെ കാത്തിരുന്ന പ്രഭാവതിയമ്മയെ തേടിയെത്തിയത് മകന്റെ ചേതനയറ്റ ശരീരം. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ പ്രഭാവതിയമ്മയ്ക്ക് ഏക ആശ്രയമായിരുന്നു മകന്‍ ഉദയകുമാര്‍. പിന്നെ വീട്ടു ജോലി ചെയ്തതും കഷ്ടപ്പെട്ടതുമെല്ലാം ഈ മകന് വേണ്ടിയായിരുന്നു. അതുകൊണ്ട് മാത്രമാണ് ഈ അമ്മ കോടതികളില്‍ നിന്ന് കോടതിയിലേക്ക് യാത്ര ചെയ്തത്. മകനെ കൊന്നവരെ ശിക്ഷിക്കാന്‍ സിബിഐയെ എത്തിച്ചതും. ഇതൊന്നും വെറുതെയായില്ല. ഈ അമ്മയുടെ കണ്ണീരിന് ദൈവം നല്‍കിയ ആശ്വാസമാണ് ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ വിധി. മകനെ ദാരുണമായി കൊലപ്പെടുത്തിയ നിയമപാലകര്‍ക്കെതിരെ തോരാത്ത കണ്ണുനീരുമായി ആ അമ്മ നടത്തി നിയമപോരാട്ടത്തിന് ഈശ്വരന്‍ നല്‍കിയ പ്രതിഫലം.
ചെങ്കോട്ട് കോണം ആശ്രമത്തിന് കീഴിലുള്ള സ്‌കൂളിലെ ആയയായി അവര്‍ ജോലി ചെയ്യുന്ന കാലഘട്ടത്തിലാണ് മകന്‍ കാക്കിയിട്ട ഗുണ്ടകളുടെ വിളയാട്ടത്തിന് ഇരയായത്. കേസില്‍ അന്വേഷണവും കൂറുമാറ്റവും തെളിവെടുപ്പും തെളിവ് നശിപ്പിക്കലുമൊക്കെ തകൃതിയായി നടക്കുമ്പോഴും തന്റെ കുട്ടിയെ ഇല്ലായമ ചെയ്തവരോട് യാതൊരു വിട്ടുവീഴ്ച്ചയ്ക്കും അവര്‍ തയ്യാറായില്ല.
നടന്ന കാര്യങ്ങള്‍ ഒന്നും മറക്കാതിരിക്കാന്‍ അവര്‍ എല്ലാം ഒരു കടലാസില്‍ എഴുതി സൂക്ഷിക്കുന്നുണ്ടായിരുന്നു. സംഭവ ദിവസം ഉദയകുമാറിന്റെ കൈവശമുണ്ടായിരുന്നത് ആ അമ്മയ്ക്ക് ഓണക്കോടി വാങ്ങാനുള്ള പണം മാത്രമായിരുന്നു. അതിനെയാണ് മോഷണ കുറ്റം ആരോപിച്ച് പോലീസുകാര്‍ തട്ടിയെടുത്തതും പിന്നീട് നിസ്സാരമായ ആ തുക ചോദിച്ചതിന്റെ പേരില്‍ ഒരു യുവാവിനെ കൊലപ്പെടുത്തിയതും.
പ്രഭാവതിയമ്മയ്ക്ക് ഇന്നും കണ്ണുകളിലുണ്ട് ആ കാഴ്ച. മകന്‍ ഉദയകുമാര്‍ വീടിന്റെ പടിയിറങ്ങിപ്പോകുന്നത്. ജീവനോടെയിനി ഈ വീട്ടിലേക്കില്ലെന്നറിയാതെ. 2005 സെപ്റ്റംബറിലെ ആ പകല്‍ ഭീതിയോടെ മാത്രമെ ആ അമ്മയ്ക്ക് ഓര്‍ക്കാന്‍ കഴിയുകയുള്ളു ചേങ്കോട്ടുകോണം മഠത്തിന് കീഴിലുള്ള ജഗതിയിലെ സ്‌കൂളില്‍ ആയയായി ജോലി നോക്കുന്ന സമയം. രാവിലെ പതിനൊന്ന് മണിയോടെ അവിടെയെത്തിയ പോലീസ് സംഘത്തിന്റെ പരുക്കന്‍ ഭാഷയിലൂടെയാണറിയുന്നത് മോര്‍ച്ചറിയില്‍ മകന്‍ ഉദയകുമാര്‍ കിടക്കുകയാണെന്ന്.
ഫോര്‍ട്ട് ഉരുട്ടിക്കൊലക്കേസിലെ സിബിഐ. കോടതിയുടെ വിധിവരാനിരിക്കേ, കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി വേട്ടയാടുന്ന ദുഃസ്വപ്നങ്ങളുടെ കഥയാണ് അമ്മയ്ക്ക് പറയാനുള്ളത്. നൊന്ത് പെറ്റ മകന്റെ, മുറിവേറ്റ്, ചേതനയറ്റ ശരീരം മോര്‍ച്ചറിയില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്ന ഈ അമ്മയുടെ ഉള്ളില്‍ എന്നുമുണ്ടിത്, ഒരമ്മയ്ക്കും ഈ ഗതി വരുത്തരുതെന്ന നെഞ്ചുരുകിയുള്ള പ്രാര്‍ത്ഥന.’മകന്റെ മരണശേഷം സഹായങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായി. കിടക്കാനിടമില്ലാതിരുന്ന എനിക്ക് ഒരു വീട് നിര്‍മ്മിച്ചു നല്‍കി. നന്ദിയുണ്ട്. പക്ഷേ, എന്റെ മോന്‍. അവനില്ലാതെ എന്തുണ്ടായിട്ടെന്താ.. ഇനിയെങ്കിലും ഇത്തരം മരണങ്ങള്‍ ഉണ്ടാകരുത്. ഒരമ്മയ്ക്കും ഈ ദുഃഖം താങ്ങാനാവില്ല..’ പ്രഭാവതിയമ്മയുടെ വാക്കുകള്‍ ഇങ്ങനെയാണ്..