കണ്ണൂര്‍: കുറ്റകൃത്യങ്ങളില്‍ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുന്നതിനുള്ള ‘കാവല്‍’ പദ്ധതി മറ്റു സംസ്ഥാനങ്ങളിലേക്കും. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് കേസുകളില്‍ പെടുന്ന കുട്ടികള്‍ വീണ്ടും കെണിയില്‍ പെടാതിരിക്കാനായി ശിശുക്ഷേമ വകുപ്പാണ് ‘കാവല്‍’ എന്ന പദ്ധതിക്ക് രൂപം നല്‍കിയത്. തമിഴ്നാട്, ജാര്‍ഖണ്ഡ്, ഒഡിഷ സംസ്ഥാനങ്ങളാണ് ഇതേ മാതൃകയില്‍ പദ്ധതിയാരംഭിക്കുന്നത്. 2017-ലാണ് കാവല്‍ പദ്ധതി തുടങ്ങിയത്.
ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകളുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന പദ്ധതിക്ക് ആവശ്യമായ പരിശീലനവും സാങ്കേതിക സഹായവും നല്‍കുന്നത് ബംഗളൂരുവിലെ നിംഹാന്‍സ് ആണ്. മറ്റ് സംസ്ഥാനങ്ങള്‍ ഇതേ മാതൃകയില്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള സാങ്കേതിക സഹായത്തിനായി നിംഹാന്സിനെയാണ് സമീപിച്ചത്. ആദ്യഘട്ടത്തില്‍ പദ്ധതി തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് ആരംഭിച്ചത്. 2018 ല്‍ മലപ്പുറം, തൃശൂര്‍, കോട്ടയം, എറണാകുളം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ചു.
നവംബര്‍ ഒന്നുമുതല്‍ കാസര്‍കോട്, കൊല്ലം, ഇടുക്കി, വയനാട്, ആലപ്പുഴ ജില്ലകളിലും പദ്ധതി നടപ്പാക്കും. വ്യക്തിഗത- ഗ്രൂപ്പ് കൗണ്‍സലിങ്, നൈപുണി പരിശീലനം, സാമൂഹിക ഇടപെടല്‍, കൂട്ടുകാര്‍ക്കിടയിലെ ഇടപെടല്‍, മാതാപിതാക്കള്‍ക്ക് പ്രത്യേക കൗണ്‍സലിങ്, കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനം, പഠന സഹായം, ലഹരി വിമുക്ത ചികിത്സ, മാനസിക രോഗചികിത്സ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. കുട്ടികളുടെ വീട്ടില്‍ നിരന്തരം സന്ദര്‍ശനം നടത്തിയും പ്രദേശത്തെ പ്രധാന വ്യക്തികള്‍, സംഘടനകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പോലീസ്, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹായത്തോടെയുമാണ് പദ്ധതി.
പോലീസ്, ബാലനീതി ബോര്‍ഡ്, വനിതാ ശിശുവികസന വകുപ്പ്, തെരഞ്ഞെടുക്കപ്പെടുന്ന സന്നദ്ധ സംഘടനകള്‍ എന്നിവയുടെ യോജിച്ച പ്രവര്‍ത്തനമാണ് ‘കാവലി’നെ വിജയത്തിലേക്ക് നയിക്കുന്നത്. നേരത്തെ നൂറില്‍ 15 കുട്ടികള്‍ വീണ്ടും കേസില്‍പെട്ട് ബാലനീതി ബോര്‍ഡിന് മുന്നില്‍ വന്നിരുന്നെങ്കില്‍ കാവല്‍ ഇടപെടലിനുശേഷം അത് മൂന്ന് എന്ന നിരക്കിലേക്ക് കുറഞ്ഞതായി സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ കെകെ സുബൈര്‍ പറഞ്ഞു. ചെറിയ കേസില്‍പെടുന്ന കുട്ടികളാണ് പിന്നീട് വലിയ കുറ്റകൃത്യങ്ങളില്‍ ജയിലുകളില്‍ എത്തുന്നതെന്ന പല്ലവി അവസാനിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് വനിതാ ശിശുവികസന വകുപ്പും കാവല്‍ പ്രവര്‍ത്തകരും.