തൃശ്ശൂര്‍: കേരളത്തില്‍ ന്യൂനമര്‍ദ്ദ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ വിധ പ്രതിബന്ധങ്ങളും നേരിടാന്‍ ജില്ലാ സുസജ്ജമാണെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമ. ഇപ്പോഴത്തെ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും എന്നാല്‍ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു.
ഒക്ടോബര്‍ ഏഴ് മുതല്‍ കനത്ത മഴയ്ക്കുളള സാധ്യത കണക്കിലെടുത്ത് ജില്ലയിലെ ഡാമുകളായ പെരിങ്ങല്‍കുത്ത്, ഷോളയാര്‍, പീച്ചി, ചിമ്മിനി ഡാമുകള്‍ ജലനിരപ്പ് നിയന്ത്രിക്കുന്നതിന് നിയന്ത്രണവിധേയമായി തുറക്കാന്‍ നിര്‍ദ്ദേശം നല്കി. എന്നാല്‍ ഇത് പുഴകളിലെ ജലനിരപ്പിനെ കാര്യമായി ബാധിക്കില്ല. ജില്ലാ ആസ്ഥാനത്തും താലൂക്കുകളിലും കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങി.
മത്സ്യബന്ധനത്തിന് പോയവരോട് ഉടന്‍ തിരിച്ചെത്താന്‍ നിര്‍ദ്ദേശം നല്കി. തീരദ്ദേശ പോലീസിന്റെയും ഫിഷറീസ് വകുപ്പിന്റെയും കണക്കനുസരിച്ച് 450 മത്സ്യതൊഴിലാളികളാണ് ജില്ലാ തീരത്ത് നിന്നും കടലില്‍ പോയിട്ടുളളത്. ഇവര്‍ക്കെല്ലാം സന്ദേശം കൈമാറിക്കഴിഞ്ഞു. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നതിനുളള മുഴുവന്‍ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കാനും ക്യാമ്പുകള്‍ എവിടെയൊക്കെ ആവണമെന്നത് നിശ്ചയിക്കാനും തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. ജാഗ്രത നിര്‍ദ്ദേശം നല്‍കേണ്ട സ്ഥലങ്ങളില്‍ മൈക്ക് അനൗണ്‍സ്മെന്റ് വഴി അറിയിപ്പ് നല്‍കും. ഇതിന് പോലീസിനും ഗ്രാമപഞ്ചായത്തുകള്‍ക്കും ചുമതല നല്കി.
അടിയന്തിര സാഹചര്യമുണ്ടായാല്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ താലൂക്ക് തലത്തില്‍ ഏകോപിപ്പിക്കുന്നതിന് വിവിധ ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്കി. തൃശൂര്‍ താലൂക്ക് സബ് കളക്ടര്‍ ഡോ. രേണുരാജ്, മുകുന്ദപുരം ഇരിങ്ങാലക്കുട ആര് ഡി ഒ ഡോ. റെജില്‍, തലപ്പിളളി എല്‍ ആര് ഡെപ്യൂട്ടി കളക്ടര്‍ എം ബി ഗിരീഷ്, ചാലക്കുടി എല്‍ എ ഡെപ്യൂട്ടി കളക്ടര്‍ സന്തോഷ്കുമാര്‍ എസ്, ചാവക്കാട് ആര് ആര് ഡെപ്യൂട്ടി കളക്ടര്‍ നിഷാറ്റ് ടി എസ്, കുന്നംകുളം ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ കെ വി മുരളീധരന്, കൊടുങ്ങല്ലൂര്‍ എഡിഎം സി ലതിക എന്നിവര്‍ക്കാണ് ചുമതല.
കഴിഞ്ഞ തവണത്തെ ഉരുള്‍പൊട്ടലിന്റെയും മണ്ണിടിച്ചലിന്റെയും പശ്ചാത്തലത്തില്‍ ഇത്തരം സാധ്യതയുളള മേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്കി കഴിഞ്ഞു. ജില്ലയില്‍ ഏറ്റവും അധികം ഉരുള്‍പൊട്ടല്‍ സാധ്യതകളുണ്ടെന്ന് ജില്ലാ ഭരണകൂടം കണ്ടെത്തിയ പതിനഞ്ചിടങ്ങളിലുളളവരെ മഴയുടെ തോതനുസരിച്ച് ഉടന്‍ മാറ്റി പാര്‍പ്പിക്കും. ഇന്ന് മുതല്‍ മലയോര മേഖലകളിലേക്ക് രാത്രിയാത്ര പോകാന്‍ വിനോദ സഞ്ചാരികളെ അനുവദിക്കില്ല. ബീച്ചുകളിലും യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തും.
ജില്ലയില്‍ ഇപ്പോള്‍ യെല്ലോ അലര്‍ട്ടാണ് നിലവിലുളളത്. മഴ കനക്കുകയാണെങ്കില്‍ ഡാമുകളിലെ ജലനിരപ്പിന്റെ തോത് വിലയിരുത്തണം ഡാം തുറക്കേണ്ടതിനും നാല് മണിക്കൂര്‍ മുമ്പ് ജില്ലാ ഭരണകൂടത്തിന്റെ അനുവാദം തേടി ഷട്ടറുകള്‍ തുറക്കണം. പകല്‍ സമയത്താവണം ഷട്ടറുകള്‍ തുറക്കേണ്ടത്. വൈകീട്ട് ആറിനും പുലര്‍ച്ച ആറിനുമിടയില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കരുത്.
ഷട്ടര്‍ തുറക്കുന്നത് സംബന്ധിച്ച് ആദ്യത്തെ ഒന്നും, രണ്ടും മുന്നറിയിപ്പുകള്‍ ഇ-മെയില്‍ നല്‍കുന്നതിന് പകരം ജില്ലാ കണ്ട്രോള് റൂമിലേക്ക് ഫോണില്‍ നല്‍കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി. അടിയന്തിര സാഹചര്യത്തില്‍ ആവശ്യമുളള വാഹനങ്ങള്‍ ലഭ്യമാക്കാന്‍ ആര് ടി ഒയ്ക്കും ഇന്ധനവും അവശ്യഭക്ഷ്യ സാധനങ്ങളും ലഭ്യമാക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്കും നിര്‍ദ്ദേശം നല്കി.
ആശുപത്രികളും പിഎച്ച്സി, സിഎച്ച്സി സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാക്കാനും, മെഡിക്കല്‍ ടീമുകളെ സജ്ജരാക്കാനും, പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ക്കും ഡി എം ഒ യ്ക്ക് നിര്‍ദ്ദേശം നല്കി. അടിയന്തിര ഘട്ടങ്ങളില്‍ ഓരോ വകുപ്പ് തലവന്മാരും നോഡല്‍ ഓഫീസര്‍മാരുടെ സേവനം ജില്ലാ കണ്ട്രോള് റൂമീല് ഉറപ്പ് വരുത്തണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. തീരദ്ദേശ പോലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും മുഴുവന്‍ സമയം കണ്ട്രോള് റൂം തുറക്കണം. ഒക്ടോബര്‍ ആറു മുതല്‍ മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാതെ നോക്കും. ഹാര്‍ബറുകളില്‍ അപായ കൊടി ഉയര്‍ത്തുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
ജില്ലയിലെ റഗുലേറ്റര്‍ കം ബ്രിഡ്ജുകളുടെ നിജസ്ഥിതി വിലയിരുത്താന്‍ പ്രത്യേകം ഉദ്യോഗസ്ഥരുടെ ചുമതലപ്പെടുത്തണമെന്നും, അഡീഷണല്‍, മേജര്‍ ഇറിഗേഷന്‍ വകുപ്പുകള്‍ ഏകോപനത്തോടെ ഇക്കാര്യം ചെയ്യണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ആവശ്യമെങ്കില്‍ ആശയവിനിമയത്തിന് വയര്‍ലെസ്, സംവിധാനത്തിന് പുറമേ ഹാം റേഡിയോ സംവിധാനത്തിന്റെ സഹായം തേടും.
കാറ്റിന് സാധ്യതയുളളതിനാല്‍ റോഡുകളില്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന മരങ്ങളും ഫ്ളക്സ് ബോര്‍ഡുകളും നീക്കം ചെയ്യും. ദുരന്ത നിവാരണ മുന്നൊരുക്കും സംബന്ധിച്ച് താലൂക്ക് തല യോഗങ്ങള്‍ വിളിച്ച് ജാഗരൂകരാവാനും അടിയന്തിര ഘട്ടത്തില്‍ വിവിധ സഹായങ്ങള്‍ നല്കാന് കഴിയുന്നുവരുടെ പ്രത്യേക പട്ടിക തയ്യാറാക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു.