കൊച്ചി: മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതിനു പിന്നാലെ ഡീസല്‍ വില വര്‍ധനവും താങ്ങാനാകെ പ്രതിസന്ധിയിലായി മത്സ്യതൊഴിലാളികളും. അനുദിനമാണ് വില വര്‍ധനവുണ്ടാകുന്നത്. ഉയര്‍ന്ന വിലയില്‍ ഡീസല്‍ വാങ്ങി ബോട്ട് ഇറക്കിയാലും ലാഭം കാണുന്നില്ല. ഇതോടെ പലരും കടലില്‍ പോകാതെ ആയി. ഇടത്തരം വള്ളങ്ങള്‍ മുതല്‍ ആഴ്ചകള്‍ കഴിഞ്ഞു തിരിച്ചുവരുന്ന ബോട്ടുകള്‍ വരെ പ്രതിസന്ധിയിലാണ്.
ഈ മാസം കഴിയുന്നതോടെ മത്സ്യലഭ്യതയില്‍ കുറവുവരുമെന്നും അതോടെ ഉയര്‍ന്ന വിലയില്‍ ഡീസല്‍ വാങ്ങി കടലില്‍ പോകാന്‍ കഴിയില്ലെന്ന തീരുമാനത്തിലാണ് ഉടമകളും തൊഴിലാളികളും. 75000 രൂപ മുടക്കി കടലില്‍ പോയി മടങ്ങുന്ന ബോട്ടിന് 60000 രൂപ കടം വരുന്ന അവസ്ഥയാണ്. ഇതിന് പുറമെ ഇടനിലക്കാരുടെ ഇടപെടല്‍ മൂലം മത്സ്യത്തിന് വില ലഭിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
ബിജെപി സര്‍ക്കാര്‍ അധികാരത്തിനേറിയതില് ഏറ്റവും ദുരിതം മത്സ്യതൊഴിലാളികള്ക്കെന്ന് നിസ്സംശയം പറയാം. മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് തന്നെ തൊഴിലാളികള്‍ക്ക് ഇരുട്ടടിയാണ്. ഇതിനു പിന്നാലെയാണ് ഇന്ധന വില വര്‍ധനവും. ഇതോടെ കടലില്‍ പോകാനാകാതെ വിഷമിക്കുകയാണ് ഇവര്‍. കടലില്‍ പോകാനായില്ലെങ്കില്‍ നാളുകള്‍ക്കുള്ളില്‍ കുടുംബം പട്ടിമിയിലേയ്ക്ക് വഴിമാറും.
സംസ്ഥാന സര്‍ക്കാരിന് റേഷന്‍ വിഹിതമായി ലഭിക്കുന്ന മണ്ണെണ്ണയില്‍ നിന്നാണ് തൊഴിലാളികള്‍ക്ക് ബോട്ടിന് സബ്സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കുന്നത്. 2014ല്‍ ബിജെപി അധികാരത്തിലേറുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മാസം ലഭിച്ചിരുന്നത് 124 ലിറ്ററായിരുന്നു. ഇപ്പോള്‍ വെറും 36 ലിറ്റര്‍ മണ്ണെണ്ണയായി ചുരുങ്ങിയിരിക്കുകയാണ്. അതിനും ഇരട്ടി തുക നല്‍കേണ്ട സാഹചര്യം എത്ത നില്ക്കുന്നതിനാല് ഇതരസംസ്ഥാനങ്ങളില്‍ കരിഞ്ചന്തയിലും മറ്റും എത്തുന്ന മണ്ണെണ്ണയെ ആശ്രയിക്കുകയാണ് ഇവര്‍.
മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഇതുവരെയും കേന്ദ്രം പരിഗണിച്ചിട്ടില്ല. ഡീസല്‍, മണ്ണെണ്ണ ഇന്ധനമായി ഉപയോഗിക്കുന്നതിന് പകരമായി സിഎന്‍ജി പോലുള്ള ഇന്ധനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിനുകള്‍ കണ്ടെത്തണമെന്ന ആവശ്യം മത്സ്യ മേഖലയില്‍ ഉയരുന്നുണ്ട്. നേരത്തെ കേന്ദ്ര ഏജന്‍സികള്‍ പാചകവാതകം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിനുകള്‍ കൊണ്ടുവരുമെന്ന വാഗ്ദാനം നടത്തിയെങ്കിലും ഒന്നും നടന്നില്ല.