കൊച്ചി: ശബരിമലയില്‍ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി. ഇരുമുടിക്കെട്ടില്‍ പോലും പ്ലാസ്റ്റിക് പാടില്ലെന്നും എല്ലാ തരത്തിലുള്ള പ്ലാസ്റ്റിക്കുകളുടെയും പൂര്‍ണ നിരോധനത്തിനും ഹൈക്കോടതി ഉത്തരവിട്ടു. ഇത് സംബന്ധിച്ച നിര്‍ദേശം അയല്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കൈമാറാനും കോടതി നിരദേശിച്ചിട്ടുണ്ട്.
ഉത്തരവ് അടുത്ത മണ്ഡലകാലം മുതല്‍ നടപ്പാക്കണം. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉത്തരവ്. ജസ്റ്റിസ് പിആര്‍ രാമചന്ദ്ര മേനോന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെതാണ് നിര്‍ണായക ഉത്തരവ്. ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ പൂജ വസ്തുക്കള്‍ പൂര്‍ണമായും നിരോധിച്ചു.
തന്ത്രി നിക്ഷ്‌കര്‍ഷിക്കുന്ന സാധനങ്ങളെ പാടുള്ളൂ. നെയ് നിറച്ച നാളികേരം വെറ്റില, അടയ്ക്ക, കാണിക്ക, മഞ്ഞള്‍ പൊടി, അരി, ശര്‍ക്കര, അവില്‍, മലര്‍ എന്നിവയാണവ. ഇതര സംസ്ഥാനങ്ങളിലെ ഭക്തര്‍ക്കും ഇക്കാര്യത്തില്‍ അറിയിപ്പ് നല്‍കും.സീസണിന് മുന്നോടിയായി വിളിക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തെ മന്ത്രിമാരടങ്ങുന്ന സര്‍ക്കാര്‍ പ്രതിനിധി യോഗത്തില്‍ ഇക്കാര്യം അറിയിക്കും എന്നും സ്‌പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ശബരിമലയിലെയും പമ്പയിലെയും പ്ലാസ്റ്റിക് കച്ചവടം, പ്ലാസ്റ്റിക് കൊണ്ടുവരുന്നത് എന്നിവ പൂര്‍ണമായും തടയണമെന്നതും, ശബരിമലയിലെ പ്ലാസ്റ്റിക് ഉപയോഗം ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധി ഉണ്ടാക്കുന്നു എന്നതും പറയുന്ന റിപ്പോര്‍ട്ട് ശരിവച്ചാണ് ഹൈക്കോടതി നിര്‍ണായക തീരുമാനമെടുത്തത്.
ശബരിമലയില്‍ നേരത്തെ സര്‍ക്കാര്‍ പ്ലാസ്റ്റിക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് കാര്യക്ഷമമായി നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല. സമ്പൂര്‍ണ നിരോധനം നിലവില്‍ വരുന്നതോടെ സന്നിധാനത്തും പമ്പയിലുമായി നിലനില്‍ക്കുന്ന മാലിന്യ പ്രശ്‌നത്തിന് വലിയൊരളവില്‍ പരിഹാരമാകുമെന്നാണ് വിലിയിരുത്തല്‍.