കോഴിക്കോട്: ഇന്ധനവലി പിടിച്ചു നിര്‍ത്താനാകാത്ത വണ്ണം ഉയരുന്ന സാഹചര്യത്തില്‍ കടുത്ത പ്രതിസന്ധിയിലായി സ്വകാര്യ ബസുകള്‍. വില ഉരുന്നുവെങ്കിലും വരവ് അനുസരിച്ച് നിലനിര്ത്തികൊണ്ടു പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കടുത്ത തീരുമാനം. മിനിമം ചാര്‍ജ്ജ് കൂട്ടണമെന്നാവശ്യം അംഗീകരിച്ചാല്‍ ജനങ്ങള്‍ക്ക് മടുപ്പ് തോന്നിയേക്കാം, സര്‍വ്വീസ് നിര്‍ത്തിവെയ്ക്കുക എന്നല്ലാതെ മറ്റു വഴികളില്ലെന്ന് ഉടമകള്‍ പ്രതികരിച്ചു.
കോഴിക്കോട് ജില്ലയില്‍ മാത്രം ഇരുന്നൂറോളം ബസുകളാണ് ഇത്തരത്തില്‍ സര്‍വീസ് നിര്‍ത്തുന്നത്. പെര്‍മിറ്റ് താല്‍ക്കാലികമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉടമകള്‍ ആര്‍ടിഒയ്ക്ക് സ്റ്റോപ്പേജ് നല്‍കാനുള്ള ഒരുക്കത്തിലാണ്. ഒരു ബസില്‍ ദിവസേന ശരാശരി 80 ലീറ്റര്‍ ഡീസല്‍ വേണ്ടിവരും. തൊഴിലാളികളുടെ കൂലി, സ്റ്റാന്‍ഡ് വാടക ഇനങ്ങളിലായി 9,500 രൂപ ചെലവുവരും. ഇന്‍ഷുറന്‍സിനു മാത്രം ഒരുവര്‍ഷം 80,000 മുതല്‍ ഒരു ലക്ഷം രൂപവരെ നല്‍കണം.
നികുതിയിനത്തില്‍ മൂന്നുമാസം കൂടുമ്പോള്‍ 29,990 രൂപയും ക്ഷേമനിധിയായി 3,150 രൂപയും അടയ്ക്കണം. വരുമാനം ഈ ചെലവുകളുമായി പൊരുത്തപ്പെടുന്നില്ലെന്നാണു പരാതി. നഷ്ടം താങ്ങാനാവാതെ വന്നതോടെ പെര്‍മിറ്റ് താല്കാലികമായി മരവിപ്പിക്കാനുള്ള സ്റ്റോപ്പേജ് അപേക്ഷ നല്കാന് ബസുടമകള്‍ കൂട്ടത്തോടെ തീരുമാനിച്ചു. പ്രതിസന്ധി മറികടക്കാന്‍ നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി നല്‍കണമെന്ന് ഉടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചിരുന്നെങ്കിലും അന്തിമതീരുമാനമായിട്ടില്ല.