കോഴിക്കോട്: ഡീസല്‍ വിലയിലെ വര്‍ദ്ധനവിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ ഇരുന്നൂറിലധികം സ്വകാര്യ ബസ്സുകള്‍ അടുത്ത മാസം മുതല്‍ താല്‍ക്കാലിക സര്‍വ്വീസ് നിര്‍ത്തിവയ്ക്കുന്നു. അധികച്ചെലവാണ് സ്റ്റോപ്പേജ് നല്കാന് നിര്‍ബന്ധിതരാക്കിയതെന്ന് സ്വകാര്യ ബസ്സ് ഉടമകള്‍ പറയുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ 62 രൂപയായിരുന്ന ഡീസല്‍ വില പടിപടിയായി വര്‍ദ്ധിച്ച് നിലവില്‍ 79 രൂപയോളമെത്തി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍, ബസ്സുകളുടെ പ്രതിദിന വരുമാനത്തില്‍ ആയിരത്തിയറുന്നൂറു രൂപ വരെ കുറവു നേരിടുന്നുണ്ട്. ലഭിക്കുന്ന വരുമാനമെല്ലാം ഡീസലിനത്തില്‍ ചെലവാകുകയാണെന്നും, നൂറു ലിറ്ററോളം ഇന്ധനം വേണ്ടിവരുന്ന വണ്ടികള്‍ നിലവില്‍ വലിയ നഷ്ടം സഹിച്ചാണ് ഓടുന്നതെന്നും ബസുടമകള്‍ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോഴത്തെ അവസ്ഥയില്‍ ദിവസേന അഞ്ഞൂറു രൂപ വരെ കൈയില്‍ നിന്നെടുക്കേണ്ടി വരുന്നുണ്ട്. ഇതിനിടെ ടാക്സ് അടയ്ക്കേണ്ട തീയതി കൂടി അടുത്തതോടെയാണ് പലരും സ്റ്റോപ്പേജ് നല്കാന് തീരുമാനിച്ചതെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് സെക്രട്ടറി എന്‍ തുളസീദാസ് പറയുന്നു. ‘പ്രളയക്കെടുതി കണക്കിലെടുത്ത് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇടപെട്ട് ടാക്സ് അടയ്ക്കേണ്ട അവസാന തീയതി ഒന്നര മാസം നീട്ടിത്തന്നിരുന്നു. ഈ മാസം മുപ്പതു വരെയാണ് സമയമുള്ളത്. പക്ഷേ ഈയവസ്ഥയില്‍ പണം അടയ്ക്കാന്‍ സാധിക്കില്ല എന്നുറപ്പാണ്.’
സ്റ്റോപ്പേജ് കാലയളവില്‍ ടാക്സ് അടയ്ക്കേണ്ടതില്ലെന്നതാണ് ഉടമസ്ഥരെ ഇത്തരമൊരു നീക്കത്തിനു പ്രേരിപ്പിച്ചത്. രണ്ടോ മൂന്നോ മാസം വരെ ബസ്സുകള്‍ സ്റ്റോപ്പേജ് നല്കി നിര്‍ത്തിയിടാനാകും. ഇരുന്നൂറിലധികം പേര് പലപ്പോഴായി സ്റ്റോപ്പേജിന് അപേക്ഷിച്ചു കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി, ധനകാര്യമന്ത്രി, തൊഴില്‍ മന്ത്രി, ഗതാഗത വകുപ്പു മന്ത്രി എന്നിവര്‍ക്ക് അസോസിയേഷന് ഇടപെട്ടു പരാതി നല്‍കുകയും, എല്ലാവരും പരിഗണിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്.
ബസ്സുകള്‍ വില്ക്കാന് പോലും സാധിക്കാത്ത അവസ്ഥയിലാണ് മിക്ക ഉടമസ്ഥരും. ഇത്രയേറെ പ്രതിസന്ധികള്‍ അതിജീവിക്കേണ്ടി വരുന്ന ഈ മേഖലയിലേക്ക് കടന്നു വരാനും പുതിയ ബസ്സുകള്‍ വാങ്ങിക്കാനും ആരും തയ്യാറാകുന്നില്ല എന്നതും തിരിച്ചടിയാണ്. ദീര്‍ഘദൂരബസ്സുകളില്‍ പലതും പിടിച്ചുനില്‍ക്കാനായി ട്രിപ്പുകള്‍ മുടക്കുകയാണ്.
മൂന്നു മാസം ഇടവിട്ട് അടയ്ക്കേണ്ട നികുതി തുക 34,000 രൂപയോളമാണ്. തൊഴിലാളികളുടെ ക്ഷേമനിധിയായ 3150 രൂപ അടച്ചതിനു ശേഷമേ ഈ തുക സ്വീകരിക്കുകയുള്ളൂ. ഈ ടാക്സ് തുക ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കണമെന്നതാണ് ഉടമകളുടെ പ്രധാന ആവശ്യം. നികുതിയില്‍ ഇളവു വേണമെന്നും ഡീസല്‍ സബ്സിഡി ലഭിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക് വര്ദ്ധിപ്പിക്കണമെന്നുമടക്കമുള്ള ആവശ്യങ്ങള്‍ സംഘടന മുന്നോട്ടു വയ്ക്കുന്നുണ്ട്.