കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളക്കലിനെ കാത്തിരിക്കുന്നത് ഏഴ് മുതല്‍ പത്ത് വര്‍ഷം വരെ തടവുശിക്ഷ. പീഡനത്തിന് ഇരയായ
കന്യാസ്ത്രീ അന്വേഷണ സംഘത്തിന് മുമ്പാകെയും മജിസ്ട്രേറ്റിന് മുമ്പാകെയും നല്കിയ മൊഴിയും മൊഴികളെ സാധൂകരിക്കുന്ന തെളിവുകളുമാണ് ഫ്രാങ്കോയെ ശരിക്കും വെട്ടിലാക്കിയത്.
ഐപിസി 376ാം വകുപ്പാണ് ബലാത്സംഗ കുറ്റം. സ്ത്രീയുടെ രഹസ്യഭാഗങ്ങളില്‍ അനുവാദമില്ലാതെ സ്പര്‍ശിക്കുന്നത് പോലും ഇതില്‍ കുറ്റകരമാണ്. നിയമപരമല്ലാത്ത ലൈംഗികബന്ധത്തിനെയാണ് ബലാത്സംഗം എന്ന് പറയുന്നത്്. അനുവാദമില്ലാതെ അടച്ചിട്ട മുറിയില്‍ വെച്ച് ബലപ്രയോഗത്തിലൂടെ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് കന്യാസ്ത്രീയുടെ പരാതി.
ഇത് ഉഭയകക്ഷി സമ്മതപ്രകാരമല്ല, അങ്ങനെ ആകണമെങ്കില്‍ കൂടി ഇരയായ കന്യാസ്ത്രീയുടെ മൊഴി വേണം. കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇനി ഫ്രാങ്കോയ്ക്ക് രക്ഷപെടാന്‍ മാര്ഗ്ഗങ്ങളുള്ളൂ. തന്നെ ഫ്രാങ്കോ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് കന്യാസ്ത്രീയുടെ മൊഴി. പ്രകൃതിവിരുദ്ധപീഡനവും നടന്നു. പ്രതിയുടെ ചില പ്രത്യേകതകളെക്കുറിച്ചും മൊഴി ലഭിച്ചതായി സൂചനയുണ്ട്. ഇതെല്ലാം പോലീസ് വിശദമായി പരിശോധിച്ചു. ബലാത്സംഗക്കേസുകളില്‍ ക്രിമിനല്‍നടപടിച്ചട്ടം 161-ാം വകുപ്പുപ്രകാരം വാദി പോലീസിന് നല്കുന്ന മൊഴിതന്നെ പ്രധാനമാണ്. ഇത് 164-ാം വകുപ്പുപ്രകാരമായാല് പിന്നീട് മൊഴി മാറ്റാന്‍ പ്രയാസമാണ്. പീഡിപ്പിച്ചെന്ന് ഇര പറഞ്ഞാല്‍, അതുണ്ടായില്ല എന്ന് തെളിയിക്കേണ്ടത് പ്രതിയാണ്.
പീഡനം നടന്നതായി വൈദ്യപരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഇത് സ്വഭാവദൂഷ്യം മൂലമാണെന്നു വരുത്താന്‍ ഫ്രാങ്കോയെ അനുകൂലിക്കുന്നവര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ലൈംഗികശേഷി പരിശോധനയുടെ റിപ്പോര്‍ട്ട് ആയിട്ടില്ല. ഇതടക്കമുള്ള പരിശോധന ഇനി നടക്കാനിരിക്കയാണ്. മഠത്തില്‍ ഫൊറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍, ബിഷപ്പ് എത്തിയതിന് തെളിവുകള്‍ ലഭിച്ചും കേസിന് ശക്തി പകര്‍ന്നിട്ടുണ്ട്.
സാക്ഷിമൊഴികളില്‍ ഭൂരിപക്ഷവും ഫ്രാങ്കോയ്ക്കെതിരാണ്. മഠത്തില്‍ അന്നുണ്ടായിരുന്ന കന്യാസ്ത്രീകള്‍, സഭാധികാരികള്‍, ഫ്രോങ്കോയെ മഠത്തില്‍ കൊണ്ടുവന്ന വാഹനത്തിന്റെ ഡ്രൈവര്‍, കന്യാസ്ത്രീയുടെ ബന്ധുക്കള്‍ക്കെതിരേ പരാതി നല്‍കിയയാള്‍, കന്യാസ്ത്രീയ്ക്കെതിരേ പരാതി നല്കിയ ബന്ധുവായ സ്ത്രീ, കന്യാസ്ത്രീകളുടെ ബന്ധുക്കള്‍ എന്നിവരുടെ മൊഴി. കുറവിലങ്ങാടിനടുത്തും തൊടുപുഴയ്ക്കടുത്ത് മുതലക്കോടത്തുമുള്ള കന്യാസ്ത്രീ മഠങ്ങളിലെ സന്ദര്‍ശകഡയറി, ബിഷപ്പ് കേരളത്തില്‍ എത്തിയപ്പോള്‍ യാത്ര ചെയ്ത വാഹനത്തിന്റെ രേഖ എന്നിവയാണ് തെളിവുകള്‍ വന്നത്.
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ തെളിവുശേഖരണം. ഇതിനായി, സൈബര്‍ സെല്ലില്‍ നിന്നുള്ളവരെക്കൂടിച്ചേര്ത്ത് അന്വേഷണസംഘം വിപുലപ്പെടുത്തിയിരുന്നു. സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ ഫ്രോങ്കോ എവിടെയായിരുന്നെന്ന് തെളിയിക്കാന്‍ ഇത് ഉപകരിക്കും. രണ്ടുപേരുടെയും ഫോണുകളും അതിലെ സന്ദേശങ്ങളും ചിത്രങ്ങളും പ്രധാന തെളിവുകളാകും. എന്നാല്‍, കന്യാസ്ത്രീയുടെയും പ്രതിയുടെയും ഫോണുകള്‍ എവിടെയെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിട്ടില്ല.
ചോദ്യങ്ങളോട് ബിഷപ്പ് മറുപടികള്‍ പറയുമ്പോഴുള്ള പ്രതികരണങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവരെയുള്ള എല്ലാ മൊഴിയുടെയും ചോദ്യം ചെയ്യലിന്റെയും വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്. ഐപിസി 377 (പ്രകൃതിവിരുദ്ധ ലൈംഗികബന്ധം), 376 (ബലാത്സംഗം), അതിന്റെ ഉപവകുപ്പുകള്‍, 342 (രക്ഷപ്പെടാനാകാത്ത വിധം തടഞ്ഞുവെക്കല്‍), 506 (ഭീഷണിപ്പെടുത്തല്‍) വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയത്.
തെളിവുകളെ പ്രതിരോധിക്കാന്‍ അവസാനംവരെ ശ്രമിച്ച ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടിയായത് സ്വന്തം മൊഴികളിലെ വൈരുധ്യം. കന്യാസ്ത്രീയുടെ മൊഴി സാധൂകരിക്കുന്ന തെളിവുകളുമായി ചോദ്യങ്ങളില്‍ കുരുക്കിയ അന്വേഷണസംഘത്തിന് മുന്നില്‍ ഒടുവില്‍ ഫ്രാങ്കോയ്ക്ക് കീഴടങ്ങേണ്ടിവന്നു. രക്ഷപ്പെടാനുള്ള വൃഥാശ്രമത്തില്‍ പറഞ്ഞ കള്ളത്തരങ്ങള്‍ ഒടുവില്‍ ബിഷപ്പിനുമേല്‍ കുരുക്ക് മുറുക്കി.
ആഗസ്റ്റില്‍ ജലന്ധറില്‍ പോലീസിന് നല്കിയ മൊഴികളിലെ വൈരുധ്യം നീക്കാനാണ് മൂന്നു ദിവസം ഫ്രോങ്കോയെ വീണ്ടും ചോദ്യം ചെയ്തത്. എന്നാല്‍, പഴയ ദുര്‍ബല മൊഴികളില്‍ ഉറച്ചുനിന്നതോടെ അറസ്റ്റിലേക്ക് അധികം ദൂരമുണ്ടായില്ല. നിരപരാധിയാണ്, കന്യാസ്ത്രീക്ക് ദുരുദ്ദേശ്യമുണ്ട്, തെളിവുകള്‍ എഡിറ്റ് ചെയ്തുണ്ടാക്കിയതാണ്, കന്യാസ്ത്രീ ഭാവഭേദമില്ലാതെ തന്നോടൊപ്പം ചടങ്ങില്‍ പങ്കെടുത്തു… ഇതൊക്കെയാണ് ചോദ്യം ചെയ്യലില്‍ ഉടനീളം ബിഷപ്പ് നിരത്തിയ വാദങ്ങള്‍. ഇതിനെ ഖണ്ഡിക്കുന്ന തെളിവുകളുമായുള്ള ചോദ്യങ്ങള്‍ക്കുമുന്നില്‍ പലപ്പോഴും അദ്ദേഹം പതറി. പല ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടായില്ല. ചില ചോദ്യങ്ങള്‍ക്ക് ഇല്ല എന്ന മറുപടി മാത്രം. മറ്റുചിലപ്പോള്‍ നിസ്സഹായനായി കൈകൂപ്പി.
ആദ്യ പീഡനം നടന്ന 2014 മെയ് അഞ്ചിന് രാത്രി കുറവിലങ്ങാട്ടെ സന്റെ് ഫ്രാന്‍സിസ് മിഷന് ഹോമില്‍ പോയിട്ടില്ലെന്നും അന്ന് തൊടുപുഴയിലെ ആശ്രമത്തില്‍ ആയിരുന്നെന്നുമായിരുന്നു ആദ്യമൊഴി. എന്നാല്‍, കുറവിലങ്ങാട് ആശ്രമത്തിലെ സന്ദര്‍ശന രജിസ്റ്ററില്‍നിന്ന് അവിടെ എത്തിയതായ രേഖയും തൊടുപുഴ ആശ്രമത്തില്‍ എത്തിയിട്ടില്ലെന്ന അവിടത്തെ സന്ദര്‍ശന രജിസ്റ്റര്‍ രേഖയും മുന്നില്‍വെച്ചതോടെ ബിഷപ് അടവുമാറ്റി.
കുറവിലങ്ങാട്ട് പോയിട്ടുണ്ടാകാമെന്നും തങ്ങിയിട്ടില്ലെന്നുമായി പുതിയ വാദം. സന്ദര്‍ശക രജിസ്റ്റര്‍ കന്യാസ്ത്രീകള്‍ തിരുത്തിയതാണെന്നും ആരോപിച്ചു. പക്ഷേ ബിഷപ്പിനെ മഠത്തില്‍ എത്തിച്ച ഡ്രൈവറടക്കം മൂന്ന് സാക്ഷികളുടെ മൊഴി നിര്‍ണായകമായി. ടവര്‍ ലൊക്കേഷന്‍ വിവരങ്ങളും എതിരായി.
കന്യാസ്ത്രീക്ക് അയച്ച അശ്ലീലസന്ദേശങ്ങള്‍ തന്റെ മൊബൈല്‍ നമ്പറില്‍ നിന്നുള്ളതാണെന്ന് സമ്മതിച്ച ബിഷപ്പ് അവ എഡിറ്റ് ചെയ്ത് തനിക്കെതിരെ ആക്കിയതാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കന്യാസ്ത്രീയെ പരിചയമില്ലെന്ന് പറഞ്ഞ ബിഷപ്പിന് ഇരുവരും ഒരുമിച്ചു നില്ക്കുന്ന ചിത്രം കാണിച്ചപ്പോള്‍ ഉത്തരംമുട്ടി.