പിറവം: കൊച്ചി കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ത്ഥിനി പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളില്‍ മിഷേല്‍ ഷാജിയുടെ (18) മരണം കൊലപാതകം തന്നെയെന്നാവര്‍ത്തിച്ച് പിതാവ് രംഗത്ത്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പൂര്‍ണ്ണമായും വിശ്വാസം നഷ്ടപ്പെട്ടതായി ഷാജി വര്‍ഗീസ് പറയുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ആറിനാണ് മിഷേലിന്റെ മൃതദേഹം കണ്ടെത്തുന്നത്. വേമ്പനാട് കായലില്‍ ഐലന്‍ഡ് വാര്‍ഫിനടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് പ്രത്യേകാന്വേഷണ സംഘമാണു കേസ് അന്വേഷിക്കുന്നത്. മിഷേല്‍ ആത്മഹത്യ ചെയ്തതാണെന്നു പോലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. മിഷേലിനെ കാണാതായ ദിവസം ക്രോണിന്‍ ഫോണിലും എസ്എംഎസ് മുഖേനയും മാനസികമായി ബുദ്ധിമുട്ടിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ചു മുങ്ങിമരണമാണെന്നും ബലപ്രയോഗമോ പീഡനശ്രമമോ ഉണ്ടായിട്ടില്ലെന്നു റിപ്പോര്‍ട്ടിലും ഡോക്ടറുടെ മൊഴിയിലും വ്യക്തമാണെന്നായിരുന്നു ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മിഷേലിന്റെ പിതാവ് ഷാജി വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു വിശദീകരണം.
എന്നാല്‍, മിഷേല്‍ ആത്മഹത്യ ചെയ്തതാണെന്ന പോലീസിന്റെ വാദം ശരിയല്ലെന്നും കൊലപാതകമാണെന്നും ഷാജി വര്‍ഗീസ് വാദിക്കുന്നു. 16 മാസം കഴിഞ്ഞിട്ടും ദുരൂഹത നീങ്ങുന്നില്ല. ആത്മഹത്യയാണെന്നു പറയുന്ന പോലീസും ക്രൈംബ്രാഞ്ചും എന്തുകൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കാത്തതെന്നും ഷാജി വര്‍ഗീസ് ചോദിച്ചു.
ഷാജിയുടെ ചോദ്യങ്ങള്‍ :
മിഷേലിനെ കാണാതായി, 24 മണിക്കൂറോളം കഴിഞ്ഞാണു മൃതദേഹം കിട്ടിയത്. പക്ഷേ, മൃതദേഹം തീരെ അഴുകിയിരുന്നില്ല. വെള്ളത്തില്‍ വീണിട്ടു കുറച്ചു മണിക്കൂറുകള്‍ മത്രമേ ആയിട്ടുള്ളൂ എന്ന നിലയിലായിരുന്നു മൃതദേഹം. വെള്ളം കുടിച്ചതിന്റെ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. മീനുകളോ ഈ ഭാഗത്തു വെള്ളത്തില്‍ കാണാറുള്ള പ്രാണികളോ മൃതദേഹത്തെ കൊത്തിയിട്ടില്ല. മൃതദേഹങ്ങളെ രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ മീനുകളും മറ്റു ജലജീവികളും ആക്രമിക്കുമെന്നാണു പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
ഇതേ പാലത്തില്‍ നിന്നു വീണ്, മുങ്ങിമരിച്ച നിലയില്‍ പിന്നീടു കണ്ടെത്തിയ രണ്ടു സ്ത്രീകളുടെയും മൃതദേഹങ്ങള്‍ വികൃതമായിരുന്നു. മാത്രമല്ല, മിഷേലിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന്റെ എതിര്‍ ഭാഗത്തു നിന്നാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
ഗോശ്രീ പാലത്തിലേക്കു മിേഷല്‍ നടക്കുന്നതിനു തെളിവായി പോലീസ് പറയുന്ന ദൃശ്യങ്ങളിലുള്ളതു മിഷേലല്ല.
മൃതദേഹത്തിലുണ്ടായിരുന്ന ക്ഷതങ്ങളും പാടുകളും പോസ്റ്റ്‌മോര്‍ട്ടത്തില്‍ പരിഗണിച്ചില്ല.
കലൂര്‍ പള്ളിയില്‍ നിന്നിറങ്ങിയ മിഷേലിനെ ബൈക്കില്‍ പിന്തുടര്‍ന്ന രണ്ടു പേരെപ്പറ്റി പൊലീസ് അന്വേഷിച്ചില്ല.
മിഷേല്‍ ധരിച്ചിരുന്ന വാച്ച്, മോതിരം, മൊബൈല്‍ ഫോണ്‍ എന്നിവ എങ്ങനെ നഷ്ടപ്പെട്ടുവെന്നു വ്യക്തമല്ല.