വിഴിഞ്ഞം: ഉപയോഗ ശൂന്യമായ മരുന്നു കുപ്പികളിലും മറ്റുമായി അമ്പലവും പള്ളികളും നിര്‍മ്മിച്ച് വിസ്മയ കാഴ്ചയൊരുക്കി വിഴിഞ്ഞത്തെ സ്വര്ണ്ണപ്പണിക്കാരന്. തെരുവ് അമ്മന്‍കോവിലിനു സമീപം സംഗീത നിവാസില്‍ മുരുകന് ആചാരി (58)യാണ് മതസൗഹാര്‍ദത്തിന്റെ മറ്റൊരു വിസ്മയ കാഴ്ച തീര്‍ത്തത്.
സ്വകാര്യ ആശുപത്രികളില്‍ നിന്നും ഉപയോഗശേഷം കളയുന്ന മരുന്നു കുപ്പികള്‍ ശേഖരിച്ച് അമ്പലവും ക്രിസ്ത്യന്‍, മുസ്ലീം പളളികളും നിര്‍മ്മിക്കുകയാണ് മുരുകന് ആചാരി. വിവിധ വലുപ്പത്തിലുള്ള കുപ്പികള്‍ ശേഖരിച്ച് വൃത്തിയാക്കിയ ശേഷം പശ ഉപയോഗിച്ച് ഒട്ടിച്ചാണ് നിര്‍മ്മാണം. ക്ഷേത്രം നിര്‍മ്മിച്ച് അതില്‍ 70 ല്‍ പരം വെങ്കല വിഗ്രഹങ്ങളും സ്ഥാപിച്ച് അലങ്കാര വിളക്കുകള്‍ കൊണ്ട് വര്‍ണ്ണം വിതറിയിരിക്കുകയാണ്.
ക്ഷേത്ര നിര്‍മ്മാണത്തിന്നു മാത്രം 12000 രൂപ ചെലവായെന്നു മുരുകനാചാരി പറയുന്നു. ക്രിസ്ത്യന്‍ പള്ളിയുടെ നിര്‍മ്മാണവും പൂര്‍ത്തിയായി ഇനി അതില്‍ കുരിശുരൂപം മാത്രം സ്ഥാപിച്ചാല്മതിയെന്നു ശില്പി പറയുന്നു. കോവളം മുസ്ലീം പളളിയുടെ മാതൃകയിലാണ് ഇപ്പോള്‍ ഒരു ശില്പം തയ്യാറായി വരുന്നത്. നിര്‍മ്മാണത്തിന് ഭംഗി കൂട്ടാന്‍ ഗോലിയും സ്ഫടിക വസ്തുക്കളും ഉപയോഗിക്കുന്നു. വീട്ടിലെ സ്ഫടിക പാത്രങ്ങളും ഉപയോഗിക്കുന്നുണ്ട്.
സ്വര്ണ്ണപ്പണികഴിഞ്ഞ ശേഷം രാത്രി ഒന്‍പത് മുതല്‍ 12 വരെയാണ് കലാസൃഷ്ടിയ്ക്കായുള്ള സമയം. 8 മാസം കൊണ്ടാണ് ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കുലത്തൊഴിലായ സ്വര്‍ണ്ണപ്പണി കുറഞ്ഞ ശേഷം സമയം പോക്കാനാണ് വര്‍ണ്ണ സൗധ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞത്. തന്റെ ആറാമത്തെ വയസില്‍ അച്ഛന് ലക്ഷ്മണന് ആചാരി ഇത്തരം കൗതുകവസ്തുക്കള്‍ നിര്‍മ്മിക്കുന്ന ചെറിയഓര്മ്മയിലാണ് മുരുകന് ആചാരിയും കലാവാസന പുറത്തെടുത്തത്. ഭാര്യ വിജയലക്ഷ്മിയും രണ്ടു മക്കളുമടങ്ങിയ കുടുംബം വാടക വീട്ടിലാണ് താമസം. തന്റെ ശില്പ നിര്‍മ്മാണത്തിന് ഭാര്യയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നു മുരുകന് ആചാരി പറയുന്നു.