തൃശ്ശൂര്‍: പ്രളയ ബാധിതര്‍ക്ക് പ്രഖ്യാപിച്ച അടിയന്തര സഹായം കൈപ്പറ്റിയ അനര്‍ഹരില്‍ നിന്നും തുക തിരിച്ചു പിടിച്ചുവെന്ന് ജില്ലാ കളക്ടര്‍ ടിവി അനുപമ. അഞ്ഞൂറോളം പേരാണ് ദുരിബാധിതരുടെ പട്ടികയില്‍ ഇടംപിടിച്ചത്. ഇതിനെതിരെ വ്യാപക പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അഞ്ഞൂറോളം അനഹര്‍ തുക കൈപ്പറ്റിയതായി കണ്ടെത്തിയത്.
എന്നാല്‍, അര്‍ഹതയുണ്ടായിട്ടും സഹായത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നു കാണിച്ചുള്ള പരാതികളാണ് ഏറ്റവും കൂടുതല്‍ വരുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലായിരത്തോളം പരാതികളാണ് ഇത്തരത്തില്‍ കിട്ടിയത്. പരാതികളില്‍ കൃത്യമായ അന്വേഷണം നടത്തി അര്‍ഹതയുണ്ടെങ്കില്‍ അവര്‍ക്ക് സഹായം നല്‍കാനുള്ള നടപടിയെടുക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. പ്രളയത്തെത്തുടര്‍ന്ന് ജില്ലയിലുണ്ടായ മൊത്തം നഷ്ടം 1800 കോടി രൂപയോളമാണെന്നാണ് കണക്ക്. ദുരിതാശ്വാസപ്രവര്‍ത്തനം ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്. പുനര്‍നിര്‍മാണത്തിലേക്ക് കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണിപ്പോള്‍. ഒട്ടും താമസയോഗ്യമല്ലാത്ത സ്ഥലങ്ങളില്‍ ഇനി ആള്‍ക്കാരെ പുനരധിവസിപ്പിക്കാന്‍ സാധ്യമല്ല.
അത്തരത്തിലുള്ളവര്‍ക്ക് വീടുവെയ്ക്കാന്‍ ഭൂമി കണ്ടെത്തേണ്ടിയിരിക്കുന്നു. ചിലര്‍ ഭൂമി ദാനംചെയ്യാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. ലഭ്യമായ സര്‍ക്കാര്‍ ഭൂമി പുനരധിവാസത്തിന് യോജ്യമാണോയെന്ന പരിശോധനയും ജില്ലാ ഭരണകൂടം നടത്തുന്നുണ്ട്. ജില്ലയിലെ 15 സ്ഥലങ്ങള്‍ ഉടനെ താമസത്തിന് യോഗ്യമല്ലെന്ന് ജിയോളജി വകുപ്പും കെഎഫ്ആര്‍ഐയും അറിയിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളിലെ സ്ഥിതിയെക്കുറിച്ച് ഒരു മഴക്കാലംകൂടി കഴിഞ്ഞാലേ കൃത്യമായ ഒരു തീരുമാനത്തിലെത്താനാവൂ. 24, 25, 26 തീയതികളില്‍ ജില്ലയില്‍ ഭൗമശാസ്ത്രപഠനകേന്ദ്രത്തില്നിന്നുള്ള ശാസ്ത്രജ്ഞരുടെ സംഘം സന്ദര്‍ശിക്കും.
ജില്ലയില്‍ പ്രളയമാലിന്യം പൂര്‍ണമായും നീക്കാന്‍ കഴിഞ്ഞിട്ടില്ല. 26 പഞ്ചായത്തുകളില്‍ ഇതുസംബന്ധിച്ച് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിച്ചുവരുകയാണ്. ഭാരത് പെട്രോളിയം സംഭാവനയായി എത്തിച്ച ആറായിരം ഗ്യാസ് സ്റ്റൗ അര്‍ഹരായവരെ കണ്ടെത്തി വിതരണം ചെയ്യും. ഇതില്‍ കുറേയെണ്ണം അങ്കണവാടികള്‍ക്ക് നല്‍കും. അഡ്വക്കേറ്റ് ക്ളാര്‍ക്കുമാര്‍ക്ക് കളക്ടറേറ്റില്‍ ഇനി മുറി അനുവദിക്കുന്നത് പ്രായോഗികമാവില്ല. കാരണം അവര്‍ക്ക് പുതിയ കോടതിസമുച്ചയത്തില്‍ അഞ്ചുമാസം മുന്‍പുതന്നെ മുറി അനുവദിച്ചിട്ടുള്ളതാണെന്നും കളക്ടര്‍ പറഞ്ഞു.