തിരുവനന്തപുരം: വിനോദ സഞ്ചാര മേഖലയെ താറടിക്കുന്ന തരത്തിലുള്ള വ്യാജ പ്രചരങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. പ്രളയാനന്തരമുള്ള കേരളത്തിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയാണ് കേരളത്തിന്റെ ഏറ്റവും വലിയ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചിലസ്ഥലങ്ങളില്‍ ഇപ്പോഴും കേരളത്തിലെ പ്രളയദുരിതത്തെക്കുറിച്ചാണ് വാര്‍ത്തകള്‍ വരുന്നത്. ഇത് ടൂറിസത്തിന് തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രളയക്കെടുതി കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് വിനോദ സഞ്ചാരമേഖലയെയാണ്. ആലപ്പുഴ, മൂന്നാര്‍, വയനാട്, ശബരിമല, ഫോര്‍ട്ട് കൊച്ചി തുടങ്ങി സ്ഥലങ്ങളാണ് പ്രളയാനന്തരം ഏറ്റവും കൂടുതല്‍ നഷ്ടം നേരിടേണ്ടിവന്ന വിനോദ സഞ്ചാരമേഖലകള്‍. നീലക്കുറിഞ്ഞി കാണാന്‍ 10 ലക്ഷം പേരെയാണ് ഇത്തവണ പ്രതീക്ഷിച്ചിരുന്നത്. ഇത് നഷ്ടമായെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
ടൂറിസം കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടം ഉണ്ടായിട്ടില്ലെന്നത് ഏറെ ആശ്വാസകരമാണ്. എന്നാല്‍ ഈ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളെയാണ് പ്രളയം ബാധിച്ചത്. വിനോദ സഞ്ചാര മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളെ കാര്യക്ഷമമായി പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നു. 90 ശതമാനം അടിസ്ഥാന സൗകര്യങ്ങളും പൂര്‍ത്തികരിക്കാന്‍ സാധിച്ചു.
ഗവി, വാഗമണ്‍ എന്നീ സ്ഥലങ്ങളൊഴിച്ച് മറ്റൊല്ലാ വിനോദ സഞ്ചാര മേഖലകളിലേക്കുമുള്ള റോഡുകളുടെയും അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കികഴിഞ്ഞു. 15 ലക്ഷം തൊഴിലും 34000 കോടി രൂപയുടെ വരുമാനവും നേടിത്തരുന്ന മേഖലയാണ് കേരളത്തിലെ വിനോദ സഞ്ചാരമേഖല. ഇത് കൊണ്ട് സര്‍ക്കാര്‍ ഏറെ പരിഗണനയാണ് വിനോദസഞ്ചാരമേഖലയ്ക്ക് നല്‍കുന്നത്.
സഞ്ചാരികളുടെ ആശങ്കകളെ മാറ്റാനാവശ്യമായി കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ കേരളം വിനോദ സഞ്ചാരത്തിന് തയ്യാറായതായി ലോകത്തെ അറിയിക്കും. വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട് ലോകത്ത് നടക്കുന്ന എല്ലാ മേളകളിലും കൊച്ചിയില്‍ നടക്കുന്ന ട്രാവല്‍മാര്‍ട്ടിലും കേരളം വിനോദ സഞ്ചാരത്തിന് യോഗ്യമായെന്ന് ലോകത്തെ അറിയിക്കാനുള്ള എല്ലാ മാര്‍ഗ്ഗവും തേടുമെന്നും മന്ത്രി ചര്‍ച്ചയില്‍ പറഞ്ഞു.
വിനോദ സഞ്ചാരമേഖയില് ഏറ്റവും കൂടുതല്‍ തിരിച്ചടിയേറ്റ ചെറുകിട വ്യാപാരമേഖലയിലുള്ളവര്ക്കും ആശ്വാസകരമായ കാര്യങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുക. തിരുവനന്തപുരം ജില്ലയില്‍ മാത്രം 72 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനമാണ് നടത്തുകയെന്നും മന്ത്രി പറഞ്ഞു.