തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനെക്കുറിച്ചുള്ള അന്വേഷണം കോണ്‍ഗ്രസ്സ് നേതാക്കളുടെ ഉറക്കം കളയും. പുതിയ ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണം കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനും വഴിയുണ്ട്. കേസിന്റെ തുടക്കത്തില്‍ പ്രധാനമന്ത്രിയായിരുന്ന പി വി നരസിംഹറാവു തിരുവനന്തപുരത്ത് നടത്തിയ അപ്രതീക്ഷിതമായ സന്ദര്‍ശനം മുതല്‍ ജുഡീഷ്യല്‍ കമ്മീഷന് പലതും ചികഞ്ഞെടുക്കേണ്ടിവരും.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന്കരുണാകരന് പടിയിറങ്ങാന്‍ വഴിയൊരുക്കിയ ചാരക്കേസ് വിവാദത്തില്‍ മകള്‍ പത്മജ പറയുന്ന ആ അഞ്ച് പേരില്‍ ആരൊക്കെ ഉള്‍പ്പെടുമെന്നാണ് കോണ്ഗ്ഗസ്സ് ഭയപ്പെടുന്നത്. ആന്റണി, ഉമ്മന്‍ചാണ്ടി,ആര്യാടന് മുഹമ്മദ്, എം ഐ ഷാനവാസ്, എം എം ഹസ്സന്, പി ടി തോമസ് എന്നിവരായിരുന്നു മുന്‍നിരയില്‍.
1994 ഒക്ടോബര്‍ 20നാണ് മറിയം റഷീദയെ സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസിന്റെ നിര്‍ദേശപ്രകാരം അറസ്റ്റ് ചെയ്തത്. ഒരുമാസം കഴിഞ്ഞ് നമ്പി നാരായണനെയും മറ്റും കേസില്‍ പ്രതിചേര്‍ത്തു. അതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരസിംഹറാവു ഒരുദിവസത്തെ സന്ദര്‍ശനത്തിന് തലസ്ഥാനത്ത് വന്നത്. പ്രധാനമന്ത്രി തിരക്കിട്ടെത്തിയതും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതും ഐഎസ്ആര്‍ഒ കേസിന്റെ നാള്‍വഴിയില്‍ ഇന്നും ദുരൂഹത നിറഞ്ഞ ഏടാണ്.
നരസിംഹറാവുവിന്റെ മകന് പ്രഭാകര്റാവുവിന് ചാരക്കേസില്‍ ബന്ധമുണ്ടെന്ന് അന്ന് അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്ന് സൂചന പുറത്തുവന്നിരുന്നു. ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന് വിദേശത്തു നിന്ന് ഉപകരണങ്ങള്‍ ഇറക്കുമതിചെയ്യുന്ന ബാംഗ്ലൂര്‍ കമ്പനിയുടെ പങ്കാളിയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു പിന്നാലെ ആ വഴിക്കുള്ള അന്വേഷണം നിലച്ചു. അതേസമയം പ്രഭാകര്‍ റാവുവിന്റെ ബിസിനസ് പങ്കാളിയും ബാംഗ്ലൂര്‍ സ്വദേശിയുമായ വ്യവസായി ചന്ദ്രശേഖറിനെ കേസില്‍ പ്രതിയാക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.