കാസര്‍കോട്: നൂറ്റാണ്ടില്‍ കാണാത്ത പ്രളയമാണ് ഇന്ന് മലയാളികള്‍ കണ്ടത്. സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. സംസ്ഥാനത്തെ മുഴുവനുമായും പ്രളയം തകര്‍ത്തെറിഞ്ഞുവെങ്കിലും നാലിരട്ടി ശക്തിയോടെ പുനര്ജീവിക്കാനുള്ള പരിശ്രമത്തിലാണ് മലയാളക്കര. നാം അതിജീവിക്കും എന്ന മുദ്രാവാക്യം ഏറ്റെടുത്ത് കേരളം നിവര്‍ന്നു നില്‍ക്കാനുള്ള കഠിന പരിശ്രമത്തില്‍ കൂടിയാണ്. ഈ സാഹചര്യത്തില്‍ വിപ്ലവകരമായ കണ്ടു പിടുത്തവുമായി രംഗത്തെത്തിയിരിക്കുകയാണ് യുവ തലമുറ.
നൂറ്റാണ്ടുകള്‍ കഴിയുമ്പോള്‍ ഇനിയും പ്രളയം വരാം. ആ നിമിഷം ഒരു ജീവന് പോലും പൊലിയാതിരിക്കാന്‍ വേണ്ടിയാണ് കാസര്‍കോട് ജില്ലയില്‍ നിന്നുള്ള യുവാക്കളുടെ പരിശ്രമം. അപ്രതീക്ഷിതമായി വെള്ളപ്പൊക്കമുണ്ടായാല്‍ വീട് മുങ്ങില്ല, പകരം വെള്ളമുയരുന്നതിനനുസൃതമായി വീടും ഉയരും. കഴിഞ്ഞ ഒന്നര വര്‍ഷമായി കാഞ്ഞങ്ങാട് എലൈന്‍ സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തുന്ന സച്ചിന് രാജും ആനന്ദുമാണ് പുതിയ കണ്ട് പിടിത്തത്തിന് പിന്നില്‍. ഇരുവരും മൈസൂരിലെ സ്കൂള്‍ ഓഫ് ആര്‍ക്കിടെക്റ്റില്‍ നിന്നുമാണ് പഠിച്ചിറങ്ങിയത്.
നിമിഷനേരം കൊണ്ട് ആളുയരത്തില്‍ വെള്ളമുയര്‍ന്നപ്പോള്‍ ജനങ്ങള്‍ ജീവനും കൊണ്ട് ഓടുകയായിരുന്നു. ഇത്തരമൊരവസ്ഥയെ ഏങ്ങനെ മറികടക്കാം എന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരാശയം ഉരിതിരിഞ്ഞതെന്ന് ഇരുവരും പറയുന്നു. മെക്സിക്കോയില്‍ റിച്ചാര്‍ഡ് സോവ എന്ന ആര്‍ട്ടിസ്റ്റ് ഒരു ദ്വീപില്‍ പണിത വീടും ലണ്ടനില്‍ തെംസ് നദീതീരത്ത് നിര്‍മിച്ച മറ്റൊരു വീടും പുതിയ ആശയത്തിന് പ്രചോദനമായെന്നും സച്ചിന്രാജും ആനന്ദും പറഞ്ഞു.
ഈ വീടിന്റെ നിര്‍മ്മാണം വളരെ ലളിതമാണ്. കല്ലും മണ്ണും വേണ്ട. മരം വളരെ കുറവ് മതി. സിമിന്റാണെങ്കില് നാമ മാത്രം. 2000 -ത്തിലേറെ സ്ക്വയര്‍ ഫീറ്റില്‍ രണ്ടു നിലകളിലായി വീടെടുക്കാം. വെള്ളപ്പൊക്കം വന്നാല്‍ ഒന്നും സംഭവിക്കില്ല. പൊങ്ങിവരുന്ന വെള്ളത്തിനനുസൃതമായി വീടും ഉയരും. സോളാര്‍ പാനല്‍ കൊണ്ടുള്ള സീലിംഗ് ഉള്ളതിനാല്‍ വൈദ്യുതിയും മുടങ്ങില്ലെന്ന പ്രത്യേകതയും ഉണ്ട്.
ഇവരുവരും തങ്ങളുടെ കണ്ടുപിടിത്തം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ പരിചയപ്പെടുത്തി. പദ്ധതി കൊള്ളാമെന്നും മുഖ്യമന്ത്രിയുടേയും മറ്റു മന്ത്രിമാരുടേയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും പ്രായോഗിക വശങ്ങള് കൂടുതലായി പഠിച്ച് നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തനിയെ പൊങ്ങുന്ന വീടിന്റെ നിര്‍മാണം ഇങ്ങനെ;
ഒഴിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പികളാണ് വീടുണ്ടാക്കാന്‍ ആദ്യം വേണ്ടത്. നാലു ഇരുമ്പ് തൂണുകള്‍ നിലത്ത് ഘടിപ്പിക്കും. നാല് തൂണുകള്‍ക്കുമിടയില്‍ ഇരുമ്പ് കമ്പികള്‍ കോര്‍ത്തുകെട്ടി ഉറപ്പുള്ള പ്രതലം ഉണ്ടാക്കും. ഇതാണ് വീടിന്റെ തറ. ഈ പ്രതലത്തിനുള്ളില്‍ ആറു തട്ടുകളിലായി ഒഴിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പികള്‍ അടുക്കിവയ്ക്കും. മൂന്നിഞ്ച് കനത്തിലുള്ള സിമിന്റ് ഫൈബര്‍ പാനല്‍ കൊണ്ടുള്ളതാണ് മുറികളുടെ ഭിത്തികള്‍. വാതിലും ജനാലയും മരത്തിലോ സ്റ്റീലിലോ നിര്‍മിക്കാം. കക്കൂസ് ടാങ്കും മഴവെള്ള സംഭരണിയുമെല്ലാം ഈ പ്രതലത്തിനകത്ത് തന്നെയാകും.
ഒന്നാം നിലയില്‍ നിന്നു പുറത്തേക്കും വരാന്ത നിര്‍മിക്കും. മേല്‍ക്കുരയ്ക്ക് വിവിധ തരം റൂഫിങ് ടൈല്‍സ് ഉപയോഗിക്കും. വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ മാത്രമാണ് പ്ലാസ്റ്റ്ക്ക് കുപ്പികളുടെ പ്രവര്‍ത്തനം നടക്കുക. മണ്ണില്‍ കെട്ടുറപ്പുള്ളതായി നിലകൊള്ളുന്ന വീട് വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ പതിയെ ഉയരാന്‍ തുടങ്ങും. പ്ലാസ്റ്റിക്ക് കുപ്പികള്‍ അടിഭാഗത്ത് നില്ക്കുന്നതിനാല്, ദ്രാവകത്തില്‍ ഒരു വസ്തുവിന്റെ ഭാരനഷ്ടവും അത് ആദേശം ചെയ്യുന്ന ദ്രാവകത്തിന്റെ ഭാരവും തുല്ല്യമാണെന്ന ആര്‍ക്കമെഡീസ് തത്വം നടപ്പിലാകും. ഇരുമ്പു തൂണുകളില്‍ ഓരോ ഉയരത്തിലും മുന്നറയിപ്പ് മാര്‍ക്കുകള്‍ ഉണ്ടാകും. അക്ഷാംശവും രേഖാംശവും കണക്കാക്കി വീടിനെ സര്‍ക്കാരിന്റെ ദുരന്തനിവാരണ അതോറിറ്റിക്ക് എവിടെയാണെന്ന് മനസിലാക്കുകയും ചെയ്യാം. ഒരു ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന ഒരു പ്ലാസ്റ്റിക്ക് കുപ്പി ഒരു കിലോ ഭാരംതാങ്ങി നിര്‍ത്തുമെന്ന് ഇവര്‍ കാണിച്ചുതരുന്നു. 35 മുതല്‍ 50 ടണ്‍വരെയാണ് ഈപ്പറയുന്ന വീടുകളുടെ ഭാരം. മേല്‍പ്പറഞ്ഞ കുപ്പികളാണെങ്കില്‍ 50,000 എണ്ണം ഒരു വീടിന് വേണ്ടിവരും. ഇത്രയും കുപ്പികളുടെ ഭാരം അര ടണ്‍ മാത്രമേ ഉണ്ടാകൂ.
സര്‍ക്കാര്‍ പുറത്തു വിട്ട കണക്കനുസരിച്ച് പ്രതിദിനം 480 ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യം കേരളം ഒരു ദിവസം പുറംതളളുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും പ്ലാസ്റ്റിക്ക് കുപ്പികളാണ്. ഒരു വീട്ടില്‍ ഭൂമിയുമായി ബന്ധിപ്പിക്കുന്നത് അതിന്റെ തറ, കക്കൂസ് ടാങ്ക്, കിണര്‍, തൂണില്‍ നിന്നുള്ള വൈദ്യുതി വയര്‍ എന്നിവയാണ്. നേരത്തെ പറഞ്ഞ തറയായി ഉപയോഗിക്കുന്ന പ്രതലത്തില്‍ എടുത്തുമാറ്റാന്‍ പറ്റുന്ന രീതിയിലാണ് കക്കൂസ് ടാങ്ക് നിര്‍മിക്കുക. ഈ തറ ഉയരുമ്പോള്‍ കക്കൂസ്ടാങ്കും അതിനൊപ്പം ഉയരും. വൈദ്യുതി വയര്‍ കൂടുതലായി ചുറ്റിയിടണം. അതായത് വീടുയരുമ്പോള്‍ എത്രവേണേലും ഉയരാന്‍ വേണ്ടത്ര വയര്‍ ഉണ്ടാകണമെന്നര്‍ഥം.വെള്ളം കയറുമ്പോള്‍ കിണറില്‍ നിന്നുള്ള മോട്ടോര്‍ പമ്പ് വിച്ഛേദിക്കണം. 15 മുതല്‍ 20 ലക്ഷം രൂപയാണ് നിര്‍മാണ ചിലവ് വരികയെന്ന് സച്ചിനും ആനന്ദും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. കാഞ്ഞങ്ങാട്ടെ പ്രമുഖ അഭിഭാഷകന് കെ.രാജീവന്റെയും ജൂലിയത്തിന്റെയും മകനാണ് സച്ചിന് രാജ്. സുരേഷ് പൂജാരിയുടെയും ലതയുടെയും മകനാണ് ആനന്ദ്.