ചെങ്ങന്നൂര്‍: ആഴങ്ങളും കുത്തൊഴുക്കും വകവെക്കാതെ വെള്ളത്തിലേക്ക് ചാടിയ അനിയന് കരക്കെത്തിച്ചത് മുപ്പത്തഞ്ചോളം ജീവനുകളാണ്. പക്ഷേ സ്വന്തം കാഴ്ചശക്തിയാണ് അനിയന് ആ സാഹസത്തിന് കൊടുക്കേണ്ടി വന്ന വില. കമ്പുകൊണ്ട് മുറിഞ്ഞ വലത്തേ കണ്ണില്‍ ഇപ്പോള്‍ ഇരുട്ടുമാത്രം. ഇടത്തേ കണ്ണിലേക്കും ആ ഇരുട്ട് പരക്കുമോ എന്ന ഭീതിയിലാണിപ്പോള്‍.
ആഗസ്റ്റ് പതിനഞ്ചിന് അര്‍ധരാത്രി മുങ്ങുന്ന വീടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചുമുള്ള കീഴ്ചേരിമേലുള്ള സന്തോഷിന്റെ ആധിയോടെയുള്ള ഫോണ്‍ വിളിയാണ് കിഴക്കേനട പുത്തന്‍പുരയ്ക്കല്‍ സദാശിവന്നായരെന്ന അനിയനെ (58) ഉണര്‍ത്തിയത്.
അപ്പോള്‍ ഒരു ലോറിയുടെ ട്യൂബും എടുത്ത് ഇറങ്ങിയതാണ് അനിയന് വീട്ടില്‍നിന്ന്. പതിനാറിന് ഉച്ചയ്ക്ക് മുന്‍പ് രക്ഷപ്പെടുത്തിയത് സന്തോഷിന്റെ ഭാര്യ, രണ്ട് മക്കള്‍, പ്രായമായ അച്ഛനും അമ്മയും അടക്കം പ്രദേശത്തെ 35 ഓളം പേരെയായിരുന്നു. അതിനിടയിലായിരുന്നു അനിയന്റെ ജീവിതത്തില്‍ ഇരുട്ടുപരത്തിയ ആ ദുരന്തം. ഒരു വീടിന്റെ ഗേറ്റിന് കുറുകേകിടന്ന തടി വലിച്ചു മാറ്റുന്നതിനിടെ കൂര്‍ത്തകമ്പ് കൊണ്ടു വലതുകണ്ണ് മുറിഞ്ഞു.
ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍തന്നെ ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അത് സാധാരണ മുറിവാണെന്ന് കരുതി കണ്ണില്‍ മരുന്നുവെച്ച് കെട്ടി. എന്നാല്‍ പിറ്റേ ദിവസമായതോടെ കണ്ണ് വീര്‍ത്തു വന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി നടത്തിയ പരിശോധനയില്‍ കണ്ണിന്റെ ഞരമ്പ് മുറിഞ്ഞെന്ന് കണ്ടെത്തി. വിദഗ്ധ ചികിത്സ നല്‍കിയില്ലെങ്കില്‍ ചിലപ്പോള്‍ ഇടതുകണ്ണിന്റെ കാഴ്ചയേയും ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
അനിയന് ആകെയുള്ളത് വീടുള്‍പ്പെടുന്ന രണ്ടുസെന്റ് സ്ഥലം മാത്രമാണ്. ലോട്ടറി വില്പ്പനയോടൊപ്പം വീട്ടിലെ ചായ്പില്‍ ചെറിയ ചായക്കടയും നടത്തുന്ന ഇദ്ദേഹത്തിന് ചികിത്സയ്ക്കുള്ള സാമ്പത്തിക ചുറ്റുപാടൊന്നും ഇല്ല. പഠനംകഴിഞ്ഞ് ജോലിതേടുന്ന മകന് അനുകൃഷ്ണനും സംസാരശേഷി കുറവായ പത്താംക്ലാസുകാരന് അരവിന്ദും ഒന്‍പതാം ക്ലാസുകാരി ആര്യയും ഭാര്യ ലതാകുമാരിയും അടങ്ങുന്ന അനിയന്റെ കുടുംബത്തിന് മറ്റ് വരുമാന മാര്‍ഗങ്ങളൊന്നുമില്ല. ഇനി എന്തുചെയ്യുമെന്ന് അറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം.