തൊടുപുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന എന്ന പേരില്‍ സ്വകാര്യ ബസ് നടത്തിയ ബക്കറ്റ് പിരിവില്‍ ഉടമകള്‍ പണം മറിച്ചതായി പരാതി. സംസ്ഥാനത്തെ വലച്ച പ്രളയത്തില്‍ നിന്നും കരകയറാനായി മലയാളി സമൂഹം ഒറ്റകെട്ടായി നില്‍ക്കുമ്പോഴാണ് തലതാഴ്ത്തേണ്ട നിലയില്‍ സ്വകാര്യ ബസ് ഉടമകളുടെ കൈയ്യിട്ടു വാരല്‍ പരാതി ഉയരുന്നത്.
തൊടുപുഴ മേഖലയിലെ ചില ബസ് ഉടമകളാണ് പണം വെട്ടിച്ചെന്ന ആരോപണം ഉയരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ യോഗം ആരോപണം ഉന്നയിച്ച ചില അംഗങ്ങള്‍ ബഹിഷ്കരിച്ചു. ടിക്കറ്റ് നിരക്കിനു പകരം യാത്രക്കാരില്‍ നിന്നു ബക്കറ്റില്‍ പിരിച്ചെടുത്ത തുകയില്‍ പകുതിപോലും ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയില്ലെന്നാണ് ആക്ഷേപം.
11 ബസുകളില്‍ പിരിവു നടത്തിയ ഒരു ബസുടമ നാലു ബസിന്റെ കലക്ഷന്‍ മാത്രമാണു നല്‍കിയതെന്നാണ് ആരോപണം. സാധാരണ ദിവസംപോലും 10,000 മുതല്‍ 20,000 രൂപ വരെ കലക്ഷന്‍ ലഭിക്കുന്ന ബസുകളാണെന്നും നാലു ബസില്‍നിന്നു 40,000 രൂപ മാത്രമാണു ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയതെന്നുമാണ് ആരോപണം. പിരിവു നടന്ന ദിവസം പതിവിലും ഇരട്ടി കളക്ഷന്‍ കിട്ടിയെന്നു ജീവനക്കാര്‍ തന്നെ പറഞ്ഞത്രേ. ഒരു ബസ് മാത്രമുള്ള പലരും 8500 രൂപ വരെ നല്‍കിയിട്ടുമുണ്ട്.