തിരുവനന്തപുരം: പ്രളയം നാശം വിതച്ച പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ അയച്ച വസ്തുക്കള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ കെട്ടികിടക്കുന്നു.
ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള മരുന്നും കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ളവ കെട്ടിക്കിടക്കുന്നത്. സെക്കന്തരാബാദ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ പേരുകളാണ് സാധനങ്ങളുടെ പാക്കറ്റുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വസ്തുക്കള്‍ ഇങ്ങനെ കെട്ടിക്കിടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി.
കുപ്പിവെളളം, അരി, മരുന്നുകള്‍, ഗോതമ്പ്, വസ്ത്രങ്ങള്‍, ബ്രഡ്ഡ് എന്നിവയടങ്ങിയ കെട്ടുകളാണ് ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ ഏറെക്കുറെ ഉപേക്ഷിച്ച അവസ്ഥയില്‍ കാണപ്പെടുന്നത്. അരിയുടെയും ഗോതമ്പിന്റെയും ചാക്കുകള്‍ പൊട്ടിയ അവസ്ഥയിലാണ്. അതുപോലെ കുപ്പിവെള്ളത്തിന്റെ ബോട്ടിലുകളും പൊട്ടി പ്ലാറ്റ്ഫോമില്‍ വെള്ളമൊഴുകിയിട്ടുണ്ട്. ബ്രഡ്ഡുകള്‍ പൂപ്പല്‍ പിടിച്ച് ഭക്ഷ്യയോഗ്യമല്ലാത്ത അവസ്ഥയിലാണ്. അരിയും ഗോതമ്പിന്റെയും ചാക്കുകള്‍ കാക്ക കൊത്തിപ്പൊട്ടിച്ച് പ്ലാറ്റ്ഫോമില്‍ ചിതറിക്കിടക്കുന്ന കാഴ്ചയുമുണ്ട്.
പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ ഇപ്പോഴും ജനജീവിതം സാധാരണ രീതിയിലേക്ക് എത്തിയിട്ടില്ല. എലിപ്പനി പോലെയുള്ള പകര്‍ച്ചവ്യാധികളും സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുന്നുണ്ട്. തകഴിയിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഇപ്പോഴും വ്യക്തികളും സംഘടനകളും എത്തിക്കുന്ന സാധനങ്ങള്‍ കൊണ്ട് മാത്രം കഴിഞ്ഞു പോകുന്ന ധാരാളം കുടുംബങ്ങളുണ്ട്. ഉടുതുണി മാത്രം കൈമുതലായി ഇവര്‍ ജീവിതം ഒന്നില്‍ നിന്ന് കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് കുറഞ്ഞത് പത്ത് കുടുംബങ്ങള്‍ക്കെങ്കിലും ഉപകാരപ്പെട്ടേക്കാവുന്ന ഭക്ഷ്യവസ്തുക്കളും അരിയും അധികൃതരുടെ അനാസ്ഥ മൂലം നശിച്ചു പോകുന്നത്.