കൊച്ചി: പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നല്കിയ ദുരിതാശ്വാസ തുക തട്ടിയെടുത്ത് ബാങ്കിന്റെ ക്രൂരത. പെരുമ്പുഴയിലെ ഓട്ടോഡ്രൈവറായ മുണ്ടപ്പുഴ പുത്തേട്ട് വികെ സോമനാണ് ബാങ്കധികൃതരുടെ കണ്ണില്ലാത്ത ക്രൂരതയ്ക്കിരയായത്.
സോമന്റെ വീട് പ്രളയത്തില്‍ മുങ്ങിയിരുന്നു. വെള്ളം ഇറങ്ങിയപ്പോള്‍ വീട്ടില്‍ നിറയെ ചെളിയും മണ്ണും. സോമനും കുടുംബവും ഇനിയും വീട്ടില്‍ താമസം ആരംഭിച്ചിട്ടില്ല. കലിതുള്ളിയെത്തിയ പ്രളയജലത്തില്‍ വീട്ടിലെ സാധനങ്ങള്‍ മുഴുവന്‍ നഷ്ടപ്പെട്ടു. പിന്നീട് തത്കാലത്തേക്ക് ഒന്ന് പിടിച്ചു നില്ക്കാന് സര്‍ക്കാര്‍ നല്കുന്ന 10,000 രൂപ അടിയന്തര സഹായത്തിനാകും എന്നാണ് സോമന് കരുതിയിരുന്നത്. എന്നാല്‍ എല്ലാം കീഴ്മേല്‍ മറിഞ്ഞു.
വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായമായി സര്‍ക്കാര്‍ നല്‍രിയ 10,000 രൂപ ബാങ്ക് സ്വന്തമാക്കി. വായ്പ കുടിശിക ഇനത്തിലാക്കിയാണ് പണം ബാങ്ക് തട്ടിയെടുത്തത്. റാന്നി ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ഐഎവൈ പദ്ധതിയില്‍ ഭവനനിര്‍മാണത്തിന് സോമന് മൂന്ന് ലക്ഷം രൂപ അനുവദിച്ചിരുന്നു. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ബാങ്കില്‍ നിന്നും മൂന്ന് ലക്ഷം രൂപ വായ്പയുമെടുത്തു. ഇതില്‍ കുറേ പണം തിരിച്ചടച്ചുവെന്നാണ് സോമന് പറയുന്നത്. കുടിശിക അടയ്ക്കണമെന്ന് ബാങ്കില്‍ നിന്നും അറിയിക്കുമ്പോള്‍ അടയ്ക്കാറുണ്ടെന്നും സോമന് പറയുന്നു.
പ്രളയത്തില്‍ ഒഴുകിയെത്തിയ വെള്ളത്തില്‍ മൂന്ന് ദിവസം സോമന്റെ വീട് മുങ്ങി കിടന്നു. തുടര്‍ന്ന് സമീപമുള്ളൊരു വീട്ടിലാണ് സോമനും കുടുംബവും കഴിഞ്ഞത്. ഇങ്ങനെ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ് ആശ്വാസമായി സര്‍ക്കാര്‍ സഹായം ലഭിച്ചത്. എന്നാല്‍ ഇത് ബാങ്ക് കൈവശപ്പെടുത്തുകയായിരുന്നു. ഓഗസ്റ്റ് 31ന് സോമന്റെ അക്കൗണ്ടില്‍ പണം എത്തി. ഇന്നലെ ബാങ്കിലെത്തി അന്വേഷിച്ചപ്പോള്‍ പണം എത്തിയെന്നും മാനേജരെ കാണാനും ബാങ്ക് ജീവനക്കാര്‍ നിര്‍ദേശിച്ചു.
ഇത് പ്രകാരം മാനേജരെ സമീപിച്ചപ്പോള്‍ പണം തരാനാകില്ലെന്നും വായ്പ കുടിശ്ശിക ഇനത്തില്‍ പണം പിടിച്ചെന്നും മാനേജര്‍ അറിയിച്ചു. വായ്പ കുടിശ്ശികയക്ക് പത്ത് വര്‍ഷത്തേക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സോമന് പറഞ്ഞു. എന്നാല്‍ പണം നല്കാന് ബാങ്ക് തയ്യാറായില്ല. സാധാരണക്കാരന് താത്കാലികമായി ഒരു ആശ്വാസം ലഭിക്കേണ്ട പണമാണ് ബാങ്ക് വിഴുങ്ങിയത്.