ശിമോഗ: വൈദ്യുത മുടക്കം ദൈനംദിന കാര്യങ്ങളെ പ്രതിസന്ധിയിലാക്കുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. അപ്പോൾ നിരന്തരമായുള്ള ലോഡ്ഷെഡിങ് കാരണം വൈദ്യുതി ഉപയോഗിക്കാൻ വൈദ്യുതി ഓഫീസിലേക്ക് എത്തുന്ന നാട്ടുകാരന്റെ അവസ്ഥയാണ് അതിലേറെ കഷ്ടം. ശിവമോഗ ജില്ലയിലെ മാങ്കോട് ഗ്രാമവാസിയായ എം ഹനുമന്തപ്പയാണ് വാർത്തയിലെ താരം. വൈദ്യുതി മുടക്കം പതിവായതോടെയാണ് ഹനുമന്തപ്പ ഈ മാർഗ്ഗം സ്വീകരിച്ചത്. മിക്കവാറും എല്ലാ ദിവസവും അടുത്തുള്ള മെസ്കോം ഓഫീസിൽ (വൈദ്യുതി ബോർഡ് ഓഫിസ്) ഹനുമന്തപ്പ എത്താറുണ്ട്.
മിക്സിയും ജാറും ഒന്നുരണ്ട് മൊബൈലും ചാർജറുകളുമൊക്കെയായാണ് ഹനുമന്തപ്പയുടെ ദിവസേനയുള്ള യാത്ര. മെസ്കോമിലെത്തി അവരുടെ വൈദ്യുതി ഉപയോഗിച്ച് അന്നത്തെ ദിവസം സ്വന്തം അടുക്കളയിൽ ആവശ്യമായ മസാല പൊടിക്കുന്നു. അയാൾ അവിടെ തന്റെ ഒന്നിലധികം ഫോണുകൾ ചാർജ് ചെയ്യുകയും എല്ലാ ഉപകരണങ്ങളുമായി മടങ്ങുകയും ചെയ്യുന്നു. പകൽസമയത്താണ് ഹനുമന്തപ്പ എത്താറുള്ളത്. ഇദ്ദേഹത്തെ ഓഫീസിൽ ഉള്ള ഉദ്യോഗസ്ഥർ ആരും തന്നെ എതിർക്കാറുമില്ല. ഇപ്പോൾ 10 മാസത്തോളമായി ഇത് തുടരുകയാണ്.
കുടുംബത്തിന് ഒരു ദിവസം പരമാവധി 3-4 മണിക്കൂർ മാത്രമാണ് വൈദ്യുതി ലഭിക്കുന്നത്. അയൽക്കാർക്ക് വൈദ്യുതി ലഭിച്ചിട്ടും ഇദ്ദേഹത്തിന്റെ കുടുംബത്തിന് മാത്രം ശരിയായി വൈദ്യുതി ലഭിക്കുന്നില്ല. പ്രദേശത്തെ ജനപ്രതിനിധിയോടും എംഎൽഎയോടും അഭ്യർഥിച്ചിട്ടും ഇതുവരെ ഒന്നും നടന്നില്ലെന്നാണ് ഹനുമന്തപ്പ പറയുന്നത്.