ന്യൂഡൽഹി: കോവിഡ് വകഭേദമായ ഒമിക്രോൺ നിശബ്ദ കൊലയാളിയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ. തന്റെ അനുഭവത്തിലൂടെയാണ് അദ്ദേഹം ഒമിക്രോണിന്റെ ഭീകരത പങ്കുവെച്ചത്. രോഗമുക്തി വളരെ പതുക്കെ മാത്രമാണ് നടക്കുന്നത്. 25 ദിവസം മുമ്പ് തനിക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴും അതിന്റെ ബുദ്ധിമുട്ട് നേരിടുകയാണ് രമണ കൂട്ടിച്ചേർത്തു.
കോവിഡിന്റെ ഒന്നാം തരംഗത്തിന്റെ സമയത്തും തനിക്ക് വൈറസ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ നാല് ദിവസം കൊണ്ട് നെഗറ്റീവ് ആയി. എന്നാൽ ഒമിക്രോൺ സ്ഥിരീകരിച്ച് നാളുകൾ ഏറെയായിട്ടും മുക്തി നേടിയിട്ടില്ല. തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസങ്ങളിലും സുപ്രീം കോടതിയിൽ ഫിസിക്കൽ ഹീയറിങ് ആരംഭിക്കണമെന്ന് സീനിയർ അഭിഭാഷകനും സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റുമായ വികാസ് സിങ് ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് തന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് വിശദീകരിച്ചത്.
ഇപ്പോഴും പതിനയ്യായിരത്തിലധികം പേർക്ക് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നതായി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. എന്നാൽ ഇത് താരതമ്യേന അപകടം കുറഞ്ഞ ഒമിക്രോൺ ആണെന്ന് വികാസ് സിങ് ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസിന് ഒമിക്രോൺ ബുദ്ധിമുട്ട് സൃഷ്ട്ടിക്കുന്നുവെങ്കിലും ഭൂരിഭാഗം പേർക്കും അങ്ങനെയല്ലെന്നും വികാസ് സിങ് അഭിപ്രായപ്പെട്ടു.