ന്യൂഡൽഹി: ഭാരത് ബയോടെകിന്റെ കൊവിഡ് 19 മൂക്കിലൊഴിക്കുന്ന (നേസൽ വാക്സിൻ) വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരം. വാക്സിന്റെ രണ്ടാംഘട്ട പരീക്ഷണത്തിന് ഭാരത് ബയോടെകിന് അനുമതി ലഭിച്ചു. 18 നും 60നും ഇടയിൽ പ്രായമുള്ളവരിലാണ് ആദ്യഘട്ട പരീക്ഷണം നടന്നത്.
മൂക്കിലൂടെ തുള്ളിമരുന്നായി നൽകുന്ന കൊവിഡ് വാക്സിനാണ് നേസൽ വാക്സിൻ (ബി.ബി.ബി154). ഇത് മൂക്കിൽ നിന്ന് നേരിട്ട് ശ്വസനപാതയിലേക്കെത്തും. കുത്തിവെയ്പ്പിന്റെ ആവശ്യമില്ലെന്നതാണ് ഇതിന്റെ ഗുണം. വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക് ഈ വർഷം അവസാനത്തോടെ 10 കോടി നേവൽ വാക്സിൻ ലഭ്യമാക്കുമെന്ന് അവകാശപ്പെട്ടു.
കുത്തിവയ്പ്പിനെക്കാൾ കൂടുതൽ പ്രതിരോധശേഷി കൈവരിക്കാൻ നേസൽ വാക്സിൻ സാധിക്കുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. സിറിഞ്ചുകൾ പോലുള്ള മെഡിക്കൽ ഉപകരണങ്ങൾ ലാഭിക്കാനും ഓരോ വാക്സിനേഷൻ എടുക്കുന്ന സമയം കുറയ്ക്കാനും നേസൽ വാക്സിൻ ഉപയോഗിക്കുന്നതിലൂടെ കഴിയും