ചെന്നൈ: കലൈഞ്ജര്‍ കരുണാനിധിയുടെ വിയോഗം തമിഴ് മക്കളെയെല്ലാം ഒരു പോലെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. സ്വന്തം പിതാവിനെയാണ് നഷ്ടപ്പെട്ടതെന്നാണ് പലരും അനുശോചനത്തില്‍ പറഞ്ഞത്. ചെന്നൈ ഗോപാലപുരത്തെ വസതിയിലെ രണ്ടുപേരുടെ വിഷമം പറഞ്ഞറിയിക്കാന്‍ ആകാത്തതാണ്. തങ്ങളുടെ വിഷമം പറയാന്‍ പറ്റുന്നില്ലെങ്കിലും യജമാനന്റെ വിയോഗത്തില്‍ വിഷമിച്ചിരിക്കുകയാണ് കലൈഞ്ജറുടെ പ്രിയപ്പെട്ട വളര്‍ത്തുനായ്ക്കള്‍.
ഈ നായകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കരുണാനിധിയുടെ ചിത്രത്തിനും ഒഴിഞ്ഞ വീല്‍ചെയറിനും മുന്നില്‍ തളര്‍ന്നു കിടക്കുന്ന നായകള്‍ കരുണാനിധിയുടെ സ്നേഹത്തിന്റെ മറ്റൊരു തെളിവായി.
ഇന്നലെ വൈകുന്നേരം മറീന ബീച്ചില്‍ അണ്ണാ സമാധിക്കു സമീപം കടല്‍ത്തീരം ശരീരം ഏറ്റുവാങ്ങിയപ്പോള്‍ സാക്ഷിയാകാന്‍ ആയിരക്കണക്കിനാളുകളാണെത്തിയത്.
സമ്പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. രാജാജി ഹാളില്‍നിന്നും പതിനായിരങ്ങളുടെ അകമ്പടിയോടെയാണു വിലാപയാത്രയായി കരുണാനിധിയുടെ ഭൗതികദേഹം മറീനയില്‍ എത്തിച്ചത്. ഭൗതിക ദേഹത്തില്‍ മക്കള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് ആദരസൂചകമായി സൈന്യം ആചാരവെടി മുഴക്കി. കലൈജ്ഞര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി രാജാജി ഹാളിനു മുന്നിലേക്ക് പുലര്‍ച്ചെ മുതലേ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പ്രവാഹമായിരുന്നു.
ഞായറാഴ്ച വൈകുന്നേരം 6.10ന് ചെന്നൈ കാവേരി ആശുപത്രിയിലായിരുന്നു കരുണാനിധി(94)യുടെ അന്ത്യം. വൈകുന്നേരം നാലരയോടെ കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണെന്ന മെഡിക്കല്‍ ബുള്ളറ്റിന് പുറത്തുവന്നു. അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനവും നിലച്ചിരുന്നു. മരണസമയത്ത് മക്കളായ എംകെ സ്റ്റാലിന്, കനിമൊഴി തുടങ്ങിയവരും പ്രധാനപ്പെട്ട ഡിഎംകെ നേതാക്കളും കാവേരി ആശുപത്രിയില്‍ ഉണ്ടായിരുന്നു.
ഒരു രാത്രിയും പകലും നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണു കരുണാനിധിയുടെ മൃതദേഹം മറീന ബീച്ചില്‍ സംസ്കരിക്കാന്‍ അനുമതി ലഭിച്ചത്. മറീന ബീച്ചില്‍ സംസ്കരിക്കാന്‍ അനുവദിക്കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ ഡിഎംകെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രാത്രി 10.30നാണ് മറീന ബീച്ചില്‍തന്നെ കലൈജ്ഞര്‍ക്കും അന്ത്യവിശ്രമം ഒരുക്കുന്നതു സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തുടങ്ങിയത്. പുലര്‍ച്ചെ ഒന്നേകാല്‍ വരെ വാദം നീണ്ടെങ്കിലും തീരുമാനമാകാതിരുന്നതോടെ ഹര്‍ജി രാവിലത്തേക്കു മാറ്റുകയായിരുന്നു.