ന്യൂഡല്‍ഹി: അസം പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അഭിപ്രായ പ്രകടനം നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് സുപ്രീംകോടതിയുടെ താക്കീത്. എന്‍ആര്‍സി കോര്‍ഡിനേറ്റര്‍ പ്രതീക് ഹജേല, രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറുമായ സൈലേഷ് എന്നിവരെയാണ് കോടതി താക്കീത് ചെയ്തത്. ജയിലിലടയ്ക്കേണ്ട കുറ്റമാണ് ഇരുവരും ചെയ്തതെന്നും പൗരത്വ രജിസ്റ്ററിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുള്ളത് കൊണ്ട് മാത്രം അത് ചെയ്യുന്നില്ലെന്നും കോടതി പറഞ്ഞു.
പൗരത്വ രജിസ്റ്ററില്‍ നിന്ന് 40 ലക്ഷം പേര് പുറത്തായതിനെത്തുടര്‍ന്ന് അസമില്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നുവരികയാണ്. ഇതുസംബന്ധിച്ച വിവാദങ്ങളും ശക്തമാണ്. ഈ സാഹചര്യത്തിലാണ് മാധ്യമങ്ങളോട് അനാവശ്യമായി സംസാരിച്ചെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ കോടതി താക്കീത് ചെയ്തത്. ദേശീയമാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ എന്‍ആര്‍സി പ്രക്രിയ അങ്ങേയറ്റം അപക്വമാണെന്ന് ഹജേല അഭിപ്രായപ്പെട്ടിരുന്നു. പട്ടികയില്‍ നിന്ന് പുറത്തായ 40 ലക്ഷം പേരും നുഴഞ്ഞുകയറിയവരാണെന്ന് കരുതാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്.
നിങ്ങളുടെ ജോലി പൗരത്വ രജിസ്റ്ററിനുള്ള അന്തിമ പട്ടിക തയ്യാറാക്കുക എന്നത് മാത്രമാണ്. മാധ്യമങ്ങളോട് വിവരങ്ങള്‍ വിശദീകരിക്കല്‍ നിങ്ങളുടെ പണിയല്ല എന്നാണ് രൂക്ഷമായ ഭാഷയില്‍ കോടതി വിമര്‍ശിച്ചത്. മാധ്യമങ്ങളോട് സംസാരിക്കണമെങ്കില്‍ കോടതിയോട് അനുവാദം വാങ്ങണമെന്നും ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട്.