ഗാന്ധിനഗർ: ഗുജറാത്തിലെ സൂറത്തിൽ വീണ്ടും തെരുവിലിറങ്ങി പ്രതിഷേധിച്ച് അതിഥി തൊഴിലാളികൾ. നൂറുകണക്കിന് അതിഥി തൊഴിലാളികളാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. സൂറത്തിലെ കഡോദരയിൽ തിങ്കളാഴ്ച പകലാണ് സംഭവം. പ്രതിഷേധിച്ച തൊഴിലാളികളും പൊലീസും തമ്മിൽ സംഘർഷവുമുണ്ടായി.
തങ്ങളെ വീടുകളിലേക്കയക്കണമെന്ന ആവശ്യമുന്നയിച്ചാണ് തൊഴിലാളികൾ നിരത്തിലിറങ്ങിയത്. രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച് 40 ദിവസം കഴിഞ്ഞിട്ടും തങ്ങൾ കുടുങ്ങിക്കിടക്കുകയാണെന്നും വീടുകളിലേക്ക് തിരിച്ചെത്തണമെന്നുമായിരുന്നു തൊഴിലാളികളുടെ ആവശ്യം.
പൊലീസും തൊഴിലാളികളും തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി വാഹനങ്ങൾ നശിച്ചു. ഇതേതുടർന്ന് തൊഴിലാളികൾക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. കഴിഞ്ഞ മാസവും സൂറത്ത് ജില്ലയിൽ വീട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി നിരവധി തൊഴിലാളികൾ നിരത്തിലിറങ്ങിയിരുന്നു.
അതേ സമയം ഗുജറാത്തിൽ നിന്നും അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് മടക്കി അയച്ചു തുടങ്ങിയിട്ടുണ്ട്. ഇതിനിടയിലാണ് വീണ്ടും തൊഴിലാളികളുടെ പ്രതിഷേധം. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാമതാണ് ഗുജറാത്ത്. 5400 ലേറെ കേസുകളാണ് ഗുജറാത്തിൽ മാത്രം ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.