ന്യൂഡൽഹി: സിആർപിഎഫ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥന്റെ പേഴ്സണൽ സ്റ്റാഫിന് കൊറോണവൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹിയിലെ സിആർപിഎഫ് ആസ്ഥാനം അടച്ചു. സിആർപിഎഫ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്പെഷ്യൽ ഡയറക്ടർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ പേഴ്സണൽ സെക്രട്ടറിക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.
ഇതേതുടർന്ന് കെട്ടിടം സീൽ ചെയ്തിരിക്കുകയാണെന്ന് സിആർപിഎഫ് അറിയിച്ചു. ഞായറാഴ്ച മുതൽ കെട്ടിടത്തിനകത്തേക്ക് ആരേയും പ്രവേശിപ്പിക്കില്ല. രോഗം ബാധിച്ച ജീവനക്കാരുമായി ബന്ധപ്പെട്ടവരെ നിരീക്ഷണത്തിലാക്കും. ഇതിനിടെ കിഴക്കൻ ഡൽഹിയിലെ സിആർപിഎഫ് ക്യാംപിൽ വൈറസ് ബാധിച്ച ജവാന്മാരുടെ എണ്ണം കഴിഞ്ഞ ദിവസം 122 ആയി ഉയർന്നു.
അസം സ്വദേശിയായ ജവാൻ കഴിഞ്ഞദിവസം രോഗംബാധിച്ച് മരിച്ചതിനുപിന്നാലെയാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സിആർപിഎഫ് മേധാവിയിൽനിന്ന് വിശദീകരണം തേടി. ആയിരത്തിലേറെ അംഗങ്ങളുള്ള സിആർപിഎഫ് ക്യാംപിൽ ആദ്യം ഒമ്പതുപേർക്കായിരുന്നു രോഗം. കഴിഞ്ഞദിവസം രോഗബാധിതർ 45 ആയി. ഇപ്പോളത് 122 ആയതായി സൈനികവൃത്തങ്ങൾ പറഞ്ഞു.
രോഗബാധിതരിൽ മൂന്നുമലയാളികളുമുണ്ട്. ഇവരെല്ലാം ഇപ്പോൾ മണ്ടോലിയിലെ ചികിത്സാകേന്ദ്രത്തിലാണ്. ഇത്രയും പേർക്ക് രോഗംബാധിച്ചത് എവിടെനിന്നെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 100 പേരുടെ പരിശോധനഫലം പുറത്തുവരാനുണ്ട്.
കിഴക്കൻ ഡൽഹിയിൽ മലയാളികൾ തിങ്ങിപ്പാർക്കുന്ന മയൂർവിഹാർ ഫേസ് ത്രീയിലാണ് 31ാം ബറ്റാലിയനിലുള്ള സിആർപിഎഫ് ക്യാംപ് സ്ഥിതി ചെയ്യുന്നത്. ഡൽഹിക്കുസമീപം നോയ്ഡയിൽ താമസിക്കുന്ന നഴ്സിങ് അസിസ്റ്റന്റിൽനിന്നാണ് മരിച്ച ജവാന് കൊവിഡ് ബാധിച്ചതെന്നാണ് വിലയിരുത്തൽ. അവധിയിലുള്ള ജവാന്മാർ തൊട്ടടുത്തുള്ള ക്യാംപിൽ റിപോർട്ടുചെയ്യണമെന്ന് സിആർപിഎഫ് നിർദേശിച്ചിരുന്നു.
ഇതേത്തുടർന്ന് നഴ്സിങ് അസിസ്റ്റന്റ് മയൂർവിഹാറിലെ ക്യാംപിലെത്തിയിരുന്നു. ഇയാൾക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും എവിടെനിന്നാണെന്ന് വ്യക്തമായിട്ടില്ല.