ന്യൂഡൽഹി: കോവിഡ് വ്യാപനം പ്രതിരോധിക്കാനായിട്ടുള്ള രാജ്യവ്യാപക അടച്ചുപൂട്ടൽ ഒരുമാസം പിന്നിടുമ്പോഴും രാജ്യത്ത് കോവിഡ് മഹാമാരിയുടെ ആശങ്ക ഒഴിയുന്നില്ല. മഹാമാരിയുടെ മഹാവ്യാപനം 30 ദിവസത്തിനിടെ ചെറുക്കാനായെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം.
അടച്ചുപൂട്ടൽ പ്രഖ്യാപിച്ചില്ലെങ്കിൽ ഈ മാസം 15നുള്ളിൽ 8.2 ലക്ഷം കേസ് റിപ്പോർട്ട് ചെയ്യുമായിരുന്നുവെന്ന് ഐസിഎംആർ പഠനം ചൂണ്ടിക്കാട്ടി. ജൂലൈവരെ എന്തായാലും കോവിഡ് പ്രതിസന്ധി തുടരുമെന്നുതന്നെയാണ് നിതിആയോഗിന്റെ വിലയിരുത്തൽ. മെയ് മൂന്നിന് അടച്ചുപൂട്ടൽ കാലാവധി കഴിഞ്ഞാലും മിക്ക മേഖലകളിലും കർശനനിയന്ത്രണങ്ങൾ തുടരും.
രാജ്യത്ത് ഇതുവരെ 4,85,172 ആളുകളിൽനിന്ന് 5,00,542 സാമ്പിളുകളാണ് പരിശോധിച്ചിട്ടുള്ളത്. ജനസാന്ദ്രതയും രോഗത്തിന്റെ പ്രത്യേക സ്വഭാവവും പരിഗണിച്ചാൽ പരിശോധന നിരക്ക് വളരെ കുറവാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. അടിയന്തരസാഹചര്യങ്ങൾ ഉണ്ടായാൽ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ എത്ര സംസ്ഥാനങ്ങൾക്ക് സാധിക്കുമെന്ന ആശങ്കയുമുണ്ട്.മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, മധ്യപ്രദേശ് എന്നിവിടങ്ങളിലെ സാഹചര്യങ്ങൾ ഇപ്പോഴും മോശമാണ്.
അടച്ചിടൽ ഇന്ത്യയിൽ എത്രനാൾ തുടരണമെന്ന കാര്യത്തിൽ ഉയരുന്നത് വ്യത്യസ്ത അഭിപ്രായങ്ങൾ. മെയ് മൂന്നുമുതൽ അടച്ചിടൽ ലഘൂകരിക്കാമെന്ന നിലപാട് നിതി ആയോഗിലെ വിദഗ്ധർ സ്വീകരിക്കുമ്പോൾ കുറഞ്ഞത് 10 ആഴ്ചയെങ്കിലും അടച്ചിടൽ പാലിക്കണമെന്ന അഭിപ്രായവും ഉയരുന്നു.
അടച്ചിടൽ തിരക്കിട്ട് അവസാനിപ്പിക്കുന്നത് ഇന്ത്യക്ക് ദോഷം ചെയ്യുമെന്ന് പ്രമുഖ മെഡിക്കൽ ജേർണൽ ‘ലാൻസെറ്റി’ന്റെ ചീഫ്എഡിറ്റർ റിച്ചാർഡ് ഹോർട്ടൺ ചൂണ്ടിക്കാട്ടി. ലോകരാജ്യങ്ങൾ ശരിയായ പാതയിലാണ്. അടച്ചിടൽ വിജയമാണെങ്കിൽ രോഗവ്യാപനത്തിൽ വലിയ ഇടിവുണ്ടാകും. 10 ആഴ്ച കാലയളവിൽ വൈറസ് ദുർബലപ്പെടുമ്പോൾ പതുക്കെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം. എന്നാൽ, അപ്പോഴും ശാരീരിക അകൽച്ച, മാസ്ക് ധരിക്കൽ, വ്യക്തിശുചിത്വം തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധിക്കണം- ഹോർട്ടൺ പറഞ്ഞു.
മെയ് മൂന്നിനുശേഷം അടച്ചിടലിൽ ഇളവുകൾ ആകാമെന്നാണ് നിതി ആയോഗിൽ ആരോഗ്യവിഭാഗം ചുമതലക്കാരനായ ഡോ. വി കെ പോൾ അഭിപ്രായപ്പെടുന്നത്.