അബുദാബി: വിവേചനപരമായ പെരുമാറ്റത്തിനും വിദ്വേഷ പരാമർശത്തിനുമെതിരെ ഇന്ത്യക്കാരായ പ്രവാസികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ. വിവേചനരഹിതമായി മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും യുഎഇയും.
ഏതുതരത്തിലുള്ള വിവേചനവും നമ്മുടെ ധാർമ്മികഘടനയ്ക്കും നിയമവാഴ്ചയ്ക്കും എതിരാണെന്ന് ഇന്ത്യൻ പൗരന്മാർ ഓർമ്മിക്കണമെന്നു അദ്ദേഹം ട്വീറ്റ് ചെയ്തു. മുസ്ലിം മത വിഭാഗത്തിനെതിരെ അടുത്തിടെ വംശീയ പരാമർശങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് വർധിച്ച സാഹചര്യത്തിലാണ് അംബാസഡറുടെ മുന്നറിയിപ്പ്.
കോവിഡിന് ജാതിയും മതവും ഇല്ലെന്നും ഈ ഭീഷണിയെ ചെറുക്കാൻ ഐക്യവും സാഹോദര്യവും മുറുകെ പിടിച്ചു മുന്നേറണമെന്നുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദേശം പങ്കുവെച്ചുകൊണ്ടാണ് പവൻ കപൂർ ഈ അഭിപ്രായപ്രകടനം നടത്തിയത്.
മുസ്ലിം വിഭാഗത്തിനെതിരെ വംശീയ പരാമർശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഏതാനും ഇന്ത്യക്കാർക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ യുഎഇ നിയമനടപടി സ്വീകരിച്ചിരുന്നു. ജോലി ചെയ്തിരുന്ന സ്ഥാപനങ്ങൾ ഇവരെ പിരിച്ചുവിടുകയും ചെയ്തു. ഇവരെല്ലാം സംഘപരിവാർകാരോ സംഘപരിവാർ അനുകൂല സംഘടനകളിൽ പ്രവർത്തിക്കുന്നവരോ ആയിരുന്നു.