മംഗളൂരു: കോവിഡ് വ്യാപനത്തിന് എതിരായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ലോക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് ഉഡുപ്പിയിൽ ബിജെപി എംപിയുടെ പ്രസാദ വിതരണം. ഉഡുപ്പി ചിക്കമഗളൂരു എംപി ശോഭാ കരന്തലാജെയാണ് ബിജെപി നേതാക്കൾക്കൊപ്പമെത്തി കുന്ദാപുരം കലാവര വരദരാജഷെട്ടി ഫസ്റ്റ് ഗ്രേഡ് കോളജിൽ പാർപ്പിച്ചിരിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കു പ്രസാദം വിതരണം ചെയ്തത്.
ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നുള്ള പ്രസാദം വാങ്ങാനായി യാതൊരു വിധ സുരക്ഷ മുൻകരുതലും സ്വീകരിക്കാതെ തൊഴിലാളികൾ കൂട്ടം കൂടിയാണ് എംപിക്ക് മുന്നിൽ എത്തിയത്. തുടർന്ന് ഇവർക്ക് മുന്നിൽ പ്രസംഗവും നടത്തിയാണ് എംപി മടങ്ങിയത്. ഇതിന്റെ ഫോട്ടോകൾ അവർ തന്നെ സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്ക് വെച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങളിൽ ആചാരപരമായ ചടങ്ങുകൾ മാത്രമെ നടത്താവു എന്ന് കർശന നിർദ്ദേശം നിലനിൽക്കുന്നുണ്ട്. വഴിപാടുകൾ, പ്രസാദ വിതരണം, അന്നദാനം തുടങ്ങിയവയെല്ലാം വിലക്കിയിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളി ക്യാമ്പിൽ പ്രസാദ വിതരണം നടത്തുക വഴി എംപിയുടെ നേതൃത്വത്തിൽ ലോക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചു.
കൊടേശ്വര പഞ്ചായത്ത് പ്രസിഡന്റ് ശാന്ത ഗോപാലകൃഷ്ണ, വൈസ്പ്രസിഡന്റ് ഉദയ നായിക്, കുന്താപുരം നിയോജക മണ്ഡലം ബിജെപി പ്രസിഡന്റ് ശങ്കർ അങ്കദക്കട്ടെ, മുൻ പ്രസിഡന്റ് കാദൂർ സരേഷ് ഷെട്ടി, ബിജെപി ജില്ലാ നേതാവ് സന്ധ്യ പൈ എന്നിവരും ഒപ്പമുണ്ടായിരുന്നു. ചിക്കമഗളൂരുവിൽ തബ്ലിഗ് സമ്മേളനത്തിനു പിന്നിൽ കറോണ ജിഹാദെന്ന് സംശയിക്കുന്നതായുള്ള കടുത്ത വർഗ്ഗീയ പരാമർശവും ശോഭാ കരന്തലാജെ നടത്തിയിരുന്നു.
തബ്ലിഗ് സമ്മേളനത്തിൽ പങ്കെടുത്തവർ രാജ്യം മുഴുവൻ കോവിഡ് 19 പടർത്തുകയാണ്. സമ്മേളനത്തിൽ പങ്കെടുത്തവർ ഇക്കാര്യം സ്വമേധയാ പൊലീസിനെ അറിയിക്കുകയും നിരീക്ഷണത്തിൽ കഴിയുകയും വേണം. സ്വമേധയാ അറിയിക്കാത്തവരെ കണ്ടെത്താൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണം. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ ഇക്കാര്യം രഹസ്യമാക്കി വെക്കുകയാണെങ്കിൽ അവർക്ക് രഹസ്യ അജണ്ട ഉണ്ടെന്നു വേണം കരുതാൻ. ഇവർക്ക് നിയമത്തിന്റെ ശക്തി ബോധ്യപ്പെടുത്തി കൊടുക്കണം എംപി പറഞ്ഞു.