ന്യൂഡൽഹി: കോവിഡ് 19 നിയന്ത്രണങ്ങൾ നില നിൽക്കെ നിസാമുദ്ദീനിൽ സംഭവിച്ചത് തീർത്തും നിരുത്തരവാദപരമായ ഒന്നാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. കൊവിഡ് വൈറസ് മൂലം ലോകമെമ്പാടുമുള്ള ആളുകൾ മരിക്കുകയും മതസ്ഥലങ്ങളെല്ലാം വിജനമാവുകയും ചെയ്യുന്ന സമയത്താണ് ഗുരുതരമായ ലംഘനം നടത്തി തബ് ലീഗ് ജമാ അത്ത് സമ്മേളനം നടന്നതെന്നും കെജരിവാൾ പറഞ്ഞു. തീർത്തും നിരുത്തരവാദപരമായ സംഭമാണ് നടന്നത്. ലോകമെമ്പാടും ആളുകൾ മരിക്കുക്കുകയും എല്ലാ മതസ്ഥലങ്ങളും വിജനമാവുകയും ചെയ്യുമ്പോഴാണ് അവർ ഇത്തരം ഗുരുതരമായ ലംഘനം നടത്തിയത് കെജരിവാൾ പറഞ്ഞു.
നിസാമുദ്ദിനിൽ നടന്ന തബ് ലീഗ് ജമാ അത്ത് സമ്മേളനത്തിൽ പങ്കെടുത്ത ആറ് പേർ കൊവിഡ് 19 ബാധിച്ച് മരിച്ചിരുന്നു. രാജ്യത്ത് ഇതിനോടകം തന്നെ നിസാമുദ്ദിൻ കൊവിഡ് 19 ന്റെ ഹോട്ട്സ്പോട്ട് ആയിട്ടുണ്ട്. 24 പേർക്ക് കൊവിഡ് പോസിറ്റീവ് ആണെന്നും ഇനിയും നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നും കെജരിവാൾ പറഞ്ഞു.
ഞാൻ മത നേതാക്കളോട് അപോക്ഷിക്കുകയാണ്, ഒരാളുടെ മതം അത് ഏതുമാകട്ടെ, പക്ഷേ അതിനെക്കാൾ വലുതാണ് ഒരു മനുഷ്യന്റെ ജീവൻ എന്ന് അദ്ദേഹം പറഞ്ഞു. പള്ളി അധികാരികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. മതസമ്മേളനത്തിൽ പങ്കെടുത്ത ആൾക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങളിലണ് മറ്റു സംസ്ഥാനങ്ങൾ. ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ ക്വാലാലംപൂരിൽ നടന്ന സൗത്ത് ഏഷ്യ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ നിന്നാണ് ഡൽഹിയിലെ നിസാമുദ്ദീനിലേക്ക് രോഗമെത്തിയതെന്നാണ് സംശയിക്കപ്പെടുന്നത്.
അതിന് ശേഷം നിസാമുദ്ദീനിലേക്ക് സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ക്വാലാലംപൂരിൽ നിന്നും ചില വിദേശ പ്രതിനിധികൾ മാർച്ച് 10ന് തന്നെ ഇന്ത്യയിൽ എത്തിയിരുന്നു. മാർച്ച് 13 മുതൽ 15 വരെയാണ് നിസാമുദ്ദീനിൽ തബ് ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനം നടന്നത്. ഇന്തോനേഷ്യ, മലേഷ്യ, കിർഗിസ്ഥാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നുൾപ്പെടെ രണ്ടായിരത്തി അഞ്ഞൂറോളം ആളുകളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. ഇതിന് ശേഷവും ആയിരത്തിനാനൂറോളം ആളുകൾ ജമാഅത്തിന്റെ ‘മർക്കസിൽ’ താമസിച്ചിരുന്നു.
മാർച്ച് 16 ന് ഡൽഹിയിൽ 50 ആളുകൾ കൂടുന്ന എല്ലാ പരിപാടികളും റദ്ദാക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞിരുന്നു. ഇതിനിടെ സമ്മേളനത്തിൽ പങ്കെടുത്ത കുറച്ചുപേർ ദൽഹി വിടുകയും പിന്നെയും കുറച്ച് പേർ അവിടെ തന്നെ തുടരുകയും ചെയ്തു. മാർച്ച് 22 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കർഫ്യൂ. അന്ന് ഗതാഗതം നിലച്ചതോടെ മാർച്ച് 23 ന് 1500 ഓളം പേർ മർകസിൽ നിന്നും പോയതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
പിന്നാലെയാണ് മാർച്ച് 24 മുതൽ രാജ്യത്ത് 21 ദിവസത്തേക്ക് സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിക്കുന്നത്.