ന്യൂഡൽഹി: സംഘപരിവാർ അക്രമിസംഘം ഡൽഹിയിൽ വൻ കലാപം നടത്തുകയാണ്. പള്ളികളും വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കുന്നു. എല്ലാം കയ്യുംകെട്ടി നോക്കി നിൽക്കുകയാണ് പൊലീസ്. അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെയും അക്രമികൾ വെറുതെ വിടുന്നില്ല. ഡൽഹിയിലെ സംഭവങ്ങൾ എത്രത്തോളം ഭീകരമാണെന്ന് പല മാധ്യമപ്രവർത്തകരുടെയും ലൈവ് റിപ്പോർട്ടിൽ നിന്ന് വ്യക്തമാണ്.
അക്രമികൾ പൊലീസിന് മുന്നിലൂടെ ആയുധങ്ങളുമേന്തി പള്ളി കത്തിക്കുന്നത് താൻ നേരിട്ട് കണ്ടുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഡൽഹി ബ്യൂറോ ലേഖകൻ പിആർ സുനിൽ റിപ്പോർട്ട് ചെയ്തു. പള്ളി കത്തിച്ച ശേഷം അവിടെനിന്ന് വെടിയൊച്ചയും കേട്ടു. പല അക്രമ ദൃശ്യങ്ങളും ഷൂട്ട് ചെയ്യാനാകാത്ത സ്ഥിതിയാണെന്നും അക്രമിസംഘം വന്ന് തന്നോടും മതം ചോദിച്ചുവെന്നും സുനിൽ പറഞ്ഞു.
’16 വർഷമായി ഞാൻ ഡൽഹിയിലുണ്ട്. എന്നാലിതുവരെ ഇത്തരമൊരു കലാപം ഞാൻ ഇവിടെ കണ്ടിട്ടില്ല. മുൻപ് പലപ്പോഴും അക്രമങ്ങളുണ്ടാകുമ്പോൾ പൊലീസ് എത്തി നിയന്ത്രിക്കുമായിരുന്നു. പക്ഷേ ഇപ്പോൾ സ്ഥിതി അങ്ങനെയല്ല. ആസൂത്രിതമായ സംഘടിതമായ അക്രമമാണ് ഇവിടെ നടക്കുന്നത്. ജയ് ശ്രീറാം വിളിച്ച് തോക്കും കമ്പിയുമായി അക്രമികൾ പോകുമ്പോൾ പൊലീസ് നോക്കി നിൽക്കുകയാണ്. അക്രമങ്ങൾ നടത്താൻ മൗനാനുവാദം പൊലീസ് തന്നെ കൊടുക്കുന്നതിന്റെ നേർക്കാഴ്ച്ചയാണ് ഞാൻ കണ്ടത്. പള്ളി ഏതാണ്ട് പൂർണമായും കത്തിയമർന്ന ശേഷമാണ് ഫയർ എഞ്ചിൻ എത്തിയത് തന്നെ.
അക്രമം ഷൂട്ട് ചെയ്യുന്നത് കണ്ടാൽ കല്ലെറിയും. മൊബൈൽ ഫോൺ പുറത്തെടുക്കാൻ പോലും പലരെയും അനുവദിക്കുന്നില്ല. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് ഇപ്പോഴും ഭീഷണിയുണ്ട്. വാഹനങ്ങളെല്ലാം തടഞ്ഞ് നിർത്തി മതവും പേരും ചോദിക്കുകയാണ്. വലിയ ഗുണ്ടാ സംഘങ്ങൾ കൂട്ടത്തോടെ വന്ന് പള്ളികൾ ആക്രമിക്കുന്നു. അവരുടെ കയ്യിൽ തോക്കും ചുറ്റികയുമൊക്കെയുണ്ട്. ആളുകളെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ച് നടക്കുന്ന കൃത്യമായ അക്രമമാണ് ഇവിടെ നടക്കുന്നത്. ഞാൻ ഇവിടെ നിന്ന് അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചു. പലയിടത്തും വാഹനങ്ങളും കടകളും കത്തുകയാണ്. അവിടെയൊന്നും പൊലീസില്ല. 84ലെ സിഖ് കലാപത്തിന് ശേഷം കാണുന്ന ഏറ്റവും വലിയ സംഘർഷമേഖലയായി ഡൽഹി മാറുകയാണ്.’- സുനിൽ ഏഷ്യാനെറ്റ് ന്യൂസിൽ ലൈവ് റിപ്പോർട്ടിൽ പറഞ്ഞു.
അതിനിടെ മുസ്ലീം പള്ളി തീയിട്ടത് ചിത്രീകരിച്ച മാധ്യമപ്രവർത്തകർക്ക് നേരെയും അക്രമമുണ്ടായി. എൻഡിടിവി മാധ്യമപ്രവർത്തകന് വെടിയേറ്റതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.