ന്യൂഡല്‍ഹി; വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും പ്രളയക്കെടുതി രൂക്ഷം. ഇതുവരെ വിവിധ സംസ്ഥാനങ്ങളിലായി പ്രളയക്കെടുതിയില്‍ 55 പേര് കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 70 ലക്ഷം പേരെയാണ് ദുരിതം ബാധിച്ചത്. ആസാം, ബീഹാര്‍, നേപ്പാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രളയം രൂക്ഷമായി ബാധിച്ചത്.
പ്രളയക്കെടുതി രൂക്ഷമായതോടെ ഇരു സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മഴക്കെടുതിയില്‍ ആസമില്‍ മാത്രം 20 പേരാണ് മരിച്ചത്. ആസമിലെ പ്രധാനപ്പെട്ട സ്ഥലങ്ങളൊക്കെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കാസിരംഗ ദേശീയ പാര്‍ക്കില്‍ ഇതുവരെ 30 മൃഗങ്ങള്‍ ചത്തൊടുങ്ങി.
ബ്രഹ്മപുത്ര, കോസി, കമല, ഗംഗ തുടങ്ങിയ നദികള്‍ കര കവിഞ്ഞതോടെ ആസം, ബിഹാര്‍, യുപി സംസ്ഥാനങ്ങളിലെ നാലായിരത്തിലധികം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. ആസമില്‍ ഒരു ലക്ഷം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഗ്രാമങ്ങളില്‍ ഒറ്റപ്പെട്ടവരെ വ്യോമമാര്‍ഗ്ഗം രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
ബിഹാറിലെ 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. ബിഹാറില്‍ മാത്രം 33 പേരാണ് മരിച്ചത്. സീതാമാര്‍ഹി, അരാരിയ ജില്ലകളില്‍ സ്ഥിതി രൂക്ഷമാണ്. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അമ്പത് വര്‍ഷത്തിനിടെ ബിഹാര്‍ നേരിടുന്ന വലിയ പ്രളയമാണിത്.
ഉത്തര്‍പ്രദേശില്‍ മഴയിലും മിന്നലിലും മരണ സംഖ്യ 14 ആയി. മിസോറാമിലും മേഘാലയിലും ത്രിപുരയിലും പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു. രക്ഷപ്രവര്‍ത്തനത്തിന് കൂടുതല്‍ സേനയെ അയക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.