ന്യൂഡല്‍ഹി: കൊല്ലപ്പെട്ട തീവ്രവാദിക്കുവേണ്ടി പ്രാര്‍ത്ഥന നടത്തിയ അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്. വാനിക്കു വേണ്ടി പ്രാര്‍ഥനാ കൂട്ടായ്മ നടത്തിയതുമായി ബന്ധപ്പെട്ടാണു ജമ്മു സ്വദേശികളായ വസിം അയൂബ് മാലിക്, അബ്ദുള്‍ മിര്‍ ഹെയ്ല്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ഒരു വിട്ടുവീഴ്ച്ചയുമില്ലാതെ നടപടി ഉണ്ടാകുമെന്ന് അലിഗഡ് സര്‍വ്വകലാശാല വ്യക്തമാക്കി. സംസാരിക്കാനുള്ള അവകാശത്തിനായി എപ്പോഴും ശബ്ദമുയര്‍ത്തുമെങ്കിലും നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ചെയത് കാമ്പസിന്റെ പേര് ചീത്തയാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് സര്‍വകലാശാല സ്റ്റുഡന്‍സ് യൂണിയന് പ്രസിഡന്റ് ഫൈസല്‍ ഹസന് പറഞ്ഞു.
യൂണിവേഴ്സിറ്റിയിലെ ചില വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ മനാന് വാനിയുടെ സംസ്കാരചടങ്ങില്‍ പങ്കെടുത്തതായും വിവരമുണ്ടെന്ന് എടിഒ വക്താവ് പ്രൊഫസര്‍ ഷാഫി കിദ്വായി പറഞ്ഞു.
സര്‍വകലാശാലയിലെ പൂര്‍വവിദ്യാര്‍ഥി കൂടിയായ ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരന് മന്നാന്‍ ബഷീര്‍ വാനി (27) കഴിഞ്ഞ ദിവസമാണു കൊല്ലപ്പെട്ടത്. വിദ്യാര്‍ഥികള്‍ വാനിക്ക് അഭിവാദ്യവുമായി മുദ്രാവാക്യം വിളിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നു പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ടു മൂന്നു വിദ്യാര്‍ഥികളെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
വ്യാഴാഴ്ചയാണു മന്നാന്‍ ബഷീര്‍ വാനിയും കൂട്ടാളി ആഷിഖ് ഹുസൈനും കൊല്ലപ്പെട്ടത്. അലിഗഡ് സര്‍വകലാശാലയിലെ പിഎച്ച്ഡി പഠനം ഉപേക്ഷിച്ചു ജനുവരിയിലാണു വാനി തീവ്രവാദ സംഘടനയില്‍ ചേര്‍ന്നത്. ജവാഹര്‍ നവോദയ വിദ്യാലയത്തിലും സൈനിക സ്കൂളിലും പഠിച്ചു ജിയോളജിയില്‍ ഗവേഷണം നടത്തിവന്ന വാനി, ഭീകര സംഘടനയില്‍ ചേര്‍ന്നു 10 മാസത്തിനുള്ളില്‍ വടക്കന്‍ കശ്മീരിലെ സംഘടനാ നേതാവായി മാറിയിരുന്നു.