ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്നംഗ കുടുംബത്തിന്റെ കൊലപാതകത്തിനു പിന്നില്‍ പതിനെട്ടുകാരനെന്ന് സ്ഥിരീകരണം. അച്ഛനോടും അമ്മയോടും സഹോദരിയോടുമുളള ദേഷ്യം മൂലമാണ് കൊല നടത്തിയതെന്ന് സൂരജ് പോലീസിനോട് സമ്മതിച്ചു. ഇന്നലെയാണ് ഡല്‍ഹിയിലെ വസന്ത് കുഞ്ചിനടുത്ത് കിസാന്ഗഡില് മൂന്നംഗ കുടുംബത്തെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മിതിലേഷ് (45), ഭാര്യ സിയ (40), മകള്‍ നേഹ (16) എന്നിവരാണ് മരിച്ചത്.
പിതാവിനോടായിരുന്നു തനിക്ക് കൂടുതല്‍ വൈരാഗ്യമെന്നും സൂരജ് പോലീസിനോട് പറഞ്ഞു.
ദമ്പതികളുടെ മൂത്ത മകന് സൂരജിനെ (18) നിസാരപരുക്കേറ്റ നിലയിലാണ് കണ്ടെത്തിയത്. സൂരജിന്റെ കൈവിരലില്‍ ചെറിയൊരു പരുക്ക് മാത്രമാണ് ഉണ്ടായിരുന്നത്. പോലീസെത്തുമ്പോള്‍ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വീട്ടില്‍നിന്നും ആഭരണങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടില്ലായിരുന്നു. ഇതാണ് സംശയത്തിന് ഇടയാക്കിയത്. സൂരജിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
പഠിക്കാത്തതിനും കോളേജ് ക്ലാസ് കട്ട് ചെയ്യുന്നതിനും സൂരജിനെ പിതാവ് മിതിലേഷ് സ്ഥിരം വഴക്ക് പറയാറുണ്ടായിരുന്നു. ഇടയ്ക്ക് തല്ലാറുമുണ്ട്. ഓഗസ്റ്റ് 15-ാം തീയതി ട്യൂഷനു പോകാതെ കൂട്ടുകാര്‍ക്കൊപ്പം പട്ടം പറത്തി കളിച്ചതിന്റെ പേരില്‍ തല്ലി. ഇതോടെയാണ് വീട്ടുകാരെ ഒരു പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊല നടത്താന്‍ സൂരജ് തീരുമാനിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
പിതാവിനോടായിരുന്നു സൂരജിന് ദേഷ്യം കൂടുതലായുണ്ടായിരുന്നത്. സൂരജിന്റെ കൂട്ടുകാര്‍ വീട്ടില്‍ വരുന്നത് അമ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു. ഇതായിരുന്നു അമ്മയോടുളള ദേഷ്യത്തിന്റെ കാരണം. തന്റെ വിവരങ്ങളെല്ലാം മാതാപിതാക്കളോട് പറയുകയും തന്റെ ഫോണ്‍ പരിശോധിക്കുകയും ചെയ്തതിന്റെ ദേഷ്യമാണ് സൂരജിന് സഹോദരിയോട് ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.
ചൊവ്വാഴ്ചയാണ് കൊല നടത്താനായി സൂരജ് കത്തിയും കത്രികയും വാങ്ങിയത്. ബുധനാഴ്ച അര്‍ധരാത്രി വരെ മാതാപിതാക്കള്‍ക്കൊപ്പം വീട്ടില്‍ ചെലവഴിച്ചു. പുലര്‍ച്ചെ മൂന്നു മണിക്ക് സൂരജ് ഉണര്‍ന്നു. നേരെ മാതാപിതാക്കളുടെ മുറിയിലേക്ക് പോയി. പിതാവിന്റെ നെഞ്ചിലും വയറിലും നിരവധി തവണ കുത്തി. ശബ്ദം കേട്ടുണര്‍ന്ന സൂരജിന്റെ അമ്മ ഒച്ചയുണ്ടാക്കാന്‍ തുടങ്ങുന്നതിനു മുന്‍പേ അവരെയും കുത്തി. പക്ഷേ അമ്മ അപ്പോള്‍ മരിച്ചിരുന്നില്ല.
അച്ഛനെയും അമ്മയെയും കുത്തിയശേഷം സൂരജ് സഹോദരിയുടെ മുറിയിലേക്ക് പോയി. സഹോദരിയുടെ കഴുത്ത് മുറിച്ചു. ഈ സമയം സൂരജിന്റെ അമ്മ അവിടെ എത്തുകയും മകളെ കൊല്ലുന്നത് തടയാന്‍ ശ്രമിക്കുകയും ചെയ്തു. അവിടെ വച്ച് സൂരജ് അമ്മയെ വീണ്ടും തുടരെ തുടരെ കുത്തിയതായി പോലീസ് പറഞ്ഞു. സഹോദരിയെ കൊന്നതിനുശേഷം അവളുടെ മൃതദേഹത്തിനരികിലിരുന്ന് താന്‍ ഏറെ നേരം കരഞ്ഞുവെന്ന് സൂരജ് ചോദ്യം ചെയ്യലില്‍ പറഞ്ഞുവെന്ന് പോലീസ് വ്യക്തമാക്കി.
കൊലപാതകത്തിനുശേഷം വീട്ടിലെ സാധനങ്ങള്‍ വാരി വലിച്ചിട്ടു. കത്തിയും കൈകളും കഴുകി. രണ്ടു മണിക്കൂറിനുശേഷം അയല്‍വാസികളെ വിവരം അറിയിച്ചു. മോഷ്ടാക്കള്‍ വീട്ടിലെത്തിയതായും അച്ഛനെയും അമ്മയെയും സഹോദരിയെയും കൊന്നതായി സൂരജ് അയല്‍വാസികളോട് പറയുകയായിരുന്നു.