ന്യൂഡല്‍ഹി: ആള്‍ക്കൂട്ട അക്രമവുമായി ബന്ധപ്പെട്ട വിഷയം പരിശോധിച്ച് നടപടിയെടുക്കാന്‍ രൂപവത്കരിച്ച ഉന്നത മന്ത്രിതലസമിതിയുടെ പരിഗണനയ്ക്കുശേഷം ബില്‍ അന്തിമാനുമതിക്കായി പ്രധാനമന്ത്രിയുടെ ഓഫീസിനു സമര്‍പ്പിക്കും. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ സമിതിയില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, സാമൂഹികക്ഷേമ മന്ത്രി തവര്‍ചന്ദ് ഗെഹ്ലോത് എന്നിവരാണ് അംഗങ്ങള്‍. ഇന്ത്യന്‍ശിക്ഷാ നിയമത്തിലും ക്രിമിനല്‍ നടപടിച്ചട്ടത്തിലും പ്രത്യേകം വകുപ്പുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭേദഗതിയും മന്ത്രിതലസമിതിയുടെ പരിഗണനയിലുണ്ട്.
ആള്‍ക്കൂട്ട അക്രമമെന്നാല്‍ രണ്ടോ അതില്‍ക്കൂടുതലോ ആളുകള്‍ നിയമവിരുദ്ധമായി സംഘംചേര്‍ന്ന് പ്രത്യേകലക്ഷ്യം കൈവരിക്കാന്‍ നടത്തുന്ന അക്രമമാണ്, അക്രമിസംഘത്തിലെ എല്ലാവരും ഒരുപോലെ കുറ്റക്കാരാണ്, ആള്‍ക്കൂട്ട അക്രമത്തില്‍ ഇര കൊല്ലപ്പെട്ടാല്‍ ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും, ഇരയ്ക്ക് മാരകമായ പരിക്കേല്‍പ്പിച്ചാല്‍ 10 വര്‍ഷം തടവും മൂന്നുലക്ഷം രൂപ പിഴയും, ഗുരുതര പരിക്കേല്‍പ്പിച്ചാല്‍ ഏഴുവര്‍ഷം തടവും ഒരുലക്ഷംരൂപ പിഴയും ഇതൊക്കെയാണ് ബില്ലിലെ മുഖ്യ നിര്‍ദേശങ്ങള്‍.ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ വിവിധ വശങ്ങള് ചര്‍ച്ചചെയ്തിരുന്നു.
ആള്‍ക്കൂട്ട കൊലനടത്തുന്നവര്ക്ക് വധശിക്ഷ നല്‍കണമെന്ന നിര്‍ദേശം ചര്‍ച്ചയ്ക്കിടെ മുന്നോട്ട് വന്നിരുന്നു.അവസാനം ആ നിര്ദേശങ്ങള്തളളി. അഭ്യൂഹങ്ങളും വ്യാജവാര്‍ത്തകളും തടയാനും അധികൃതരുടെ നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാനും സാമൂഹികമാധ്യമങ്ങളോട് ആവശ്യപ്പെടുക, ഇല്ലെങ്കില്‍ അവരുടെ ഇന്ത്യയിലെ മേധാവികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരിക തുടങ്ങിയ നിര്‍ദേശങ്ങളും മന്ത്രിതലസമിതിയില്‍ ചര്‍ച്ചചെയ്തിരുന്നു.
ആള്‍ക്കൂട്ട അക്രമങ്ങളും കൊലപാതകങ്ങളും കൂടിവരുന്ന സാഹചര്യത്തില്‍ അവ നിയന്ത്രിക്കാന്‍ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് സുപ്രീംകോടതി ജൂലായ് 17-ന്റെ ഉത്തരവില്‍ ആവശ്യപ്പെട്ടിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിതലസമിതിയും അതിനുതാഴെ ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥസമിതിയും രൂപവത്കരിച്ചത്.കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഈ വിഷയവുമായി ബന്ധപ്പെട്ട് ഒട്ടേറെ നിര്‍ദേശങ്ങള്‍ കോടതി മുന്നോട്ട വച്ചിരുന്നു.
ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഓരോ ജില്ലയിലും പ്രത്യേക പോലീസ് ഉദ്യോഗസ്ഥന്, എല്ലാ ജില്ലകളിലും ആള്‍ക്കൂട്ട അക്രമങ്ങളുമായി ബന്ധപ്പെട്ട വിവരശേഖരണം, റെക്കോഡ് സൂക്ഷിപ്പ്, കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്ക് അതിവേഗക്കോടതി, വ്യാജവാര്‍ത്തകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും നിയന്ത്രണം തുടങ്ങിയ നടപടികളും കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ 11 സംസ്ഥാനങ്ങള്‍ മാത്രമാണ്ഇതുമായി ബന്ധപ്പെട്ട് എന്തങ്കിലും നടപടി എടുത്തത്.ഈ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ കാണിക്കുന്ന അലംഭാവത്തെ കോടതി കഴിഞ്ഞ വെളളിയാഴ്ച വിമര്‍ശിച്ചിരുന്നു.നടപ്പാക്കാത്ത സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ വിളിച്ചുവരുത്തുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് മുന്നറിയിപ്പ് നല്കി. കേസ് ഈയാഴ്ച വീണ്ടും പരിഗണിക്കും.
അതിനിടയില്‍ കേന്ദ്രം പുതിയ നിയമം ആലോചിക്കുന്നുണ്ടെന്നും മന്ത്രിതലസമിതി രൂപവത്കരിച്ചിട്ടുണ്ടെന്നും അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയെ അറിയിച്ചിരുന്നു.നിയമത്തിന് അന്തിമരൂപം നല്‍കും മുമ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.