ഒരൊറ്റ ഡയലോഗ് കൊണ്ടാണ് കോട്ടയം പ്രദീപ് എന്ന നടന് മലയാളികളുടെ മനസ്സിലേക്ക് ചാടിക്കയറിയത്. കരിമീന്‍ ഉണ്ട്, ഫിഷ് ഉണ്ട്, മട്ടന്‍ ഉണ്ട്…. എന്ന ഈ ഡയലോഗ് കേരളക്കര ഒന്നടങ്കം ഏറ്റെടുത്തിരുന്നു. മറ്റുപലരും ഇത് അനുകരിച്ചെങ്കിലും പ്രദീപ് എന്ന അതുല്യ നടന്റെ അവതരണശൈലിയിലെത്താന് ആര്‍ക്കും കഴിഞ്ഞിട്ടില്ല.
മലയാള സിനിമാലോകത്ത് അദ്ദേഹത്തെ അടയാളപ്പെടുത്തുന്നതും ഇത്തരം ചില ഡയലോഗുകളും തമാശകളുമാണ്. പേരിനൊപ്പം ചേര്‍ക്കാന്‍ നൂറുകണക്കിനു ചിത്രങ്ങളുടെ നീണ്ട നിരയൊന്നുമില്ലെങ്കിലും വര്‍ത്തമാനത്തിന്റെ ശൈലി കൊണ്ടും ഭാഷയുടെയും ശബ്ദത്തിന്റെയും വൈവിധ്യം കൊണ്ടും പ്രദീപ് പ്രേക്ഷകഹൃദയങ്ങളിലേയ്ക്ക് അതിവേഗം കയറിക്കൂടുകയായിരുന്നു.
also read: കറി കുറഞ്ഞുപോയി; കൊല്ലത്തെ ഹോട്ടൽ ജീവനക്കാരിക്ക് മർദ്ദനം, യുവാവ് അറസ്റ്റിൽ
നടന് കോട്ടയം പ്രദീപിന്റെ അകാല വിയോഗം മലയാള സിനിമാലോകത്തെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണിപ്പോള്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന് തുടങ്ങി നിരവധി താരങ്ങളാണ് നടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി വി.എന്‍.വാസവന് എന്നിവരും കോട്ടയം പ്രദീപിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. എഴുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച പ്രദീപ്, മലയാളികളെ ചിരിപ്പിച്ചത് ചെറുതായൊന്നുമല്ല. സിനിമയില്‍ പ്രദീപിനെക്കണ്ടാല്‍ ചിരിക്കാനുള്ള വകയുണ്ടാകുമെന്ന് പ്രേക്ഷകര്‍ക്കുറപ്പിക്കാം.
മുഴുനീള കഥാപാത്രമല്ലെങ്കില്‍ പോലും അദ്ദേഹത്തിന്റെ ഒറ്റ ഡയലോഗിലൂടെയായിരിക്കും തിയറ്ററുകളില്‍ ചിരി പടരുന്നത്. 2001-ല്‍ ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയെങ്കിലും ശ്രദ്ധേിക്കപ്പെടാന്‍ പ്രദീപിനു വീണ്ടും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു.
2010-ല്‍ പുറത്തിറങ്ങിയ ‘വിണ്ണൈ താണ്ടി വരുവായ’ എന്ന ഗൗതം മേനോന് ചിത്രമാണ് കരിയറില്‍ നിര്‍ണായകമായത്. ചിത്രത്തില്‍ തൃഷയുടെ അമ്മാവനായി എത്തിയ പ്രദീപ്, ഊണുമേശയ്ക്കടുത്തിരുന്ന് ‘കരിമീന്‍ ഉണ്ട്, ഫിഷ് ഉണ്ട്, മട്ടന്‍ ഉണ്ട്…. കഴിച്ചോ കഴിച്ചോ’ എന്നു പറയുന്ന ഡയലോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടു.
യാതൊരു പ്രതീക്ഷയുമില്ലാതെ ഈ ചിത്രത്തിന്റെ ഓഡീഷനു പോയതായിരുന്നു പ്രദീപ് അന്ന്. ഗൗതം മേനോനെ കാണുക എന്നതു മാത്രമായിരുന്നു ആഗ്രഹം. എന്നാല്‍ അവിചാരിതമായി സിനിമയില്‍ അവസരം കിട്ടി. പിന്നീട് ചിത്രത്തിലെ ഒറ്റ ഡയലോഗിലൂടെ പ്രശസ്തിയിലേയ്ക്ക്.