കോഴിക്കോട്: ഖത്തറിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ യുവാവിനെ കാണാനില്ലെന്ന് പരാതി. നാദാപുരം ചാലപ്രം സ്വദേശി അനസിനെ (28) കാണാനില്ലെന്നാണ് കാണിച്ച് മാതാവ് സുലൈഖ നാദാപുരം പോലീസിൽ പരാതി നൽകി. സ്വർണ ഇടപാടാണോ തിരോധാനത്തിന് പിന്നിലെന്നതാണ് പോലീസ് അന്വേഷിക്കുന്നത്.
ജൂലൈ 20ന് കരിപ്പൂരിൽ ഇറങ്ങിയ അനസ് ഇതുവരെ വീട്ടിലെത്തിയിട്ടില്ലെന്നാണ് പരാതി. ഇതിനിടെ അനസിനെ അന്വേഷിച്ച് ചിലർ വീട്ടിലെത്തിയതായും ഇവർ പറയുന്നു. നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഖത്തറിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ നാദാപുരം ജാതിയേരി സ്വദേശിയായ മറ്റൊരു യുവാവിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ കഴിഞ്ഞ ദിവസം വളയം പോലീസിൽ പരാതി നൽകിയിരുന്നു. കോഴിക്കോട് ജാതിയേരി സ്വദേശി റിജേഷിനെയാണ് കാണാതായത്. ഒന്നരമാസമായി റിജേഷിനെപറ്റി വിവരമില്ലെന്ന് കാണിച്ച് സഹോദരനാണ് വളയം പോലീസിൽ പരാതി നൽകിയത്.
ജൂൺ 16ന് കണ്ണൂർ വിമാനത്താവളംവഴി നാട്ടിലെത്തുമെന്ന് പറഞ്ഞ റിജേഷ് എന്നാൽ വീട്ടിലേക്ക് എത്തിയിരുന്നില്ല. റിജേഷിന്റെ കൈയിൽ എന്തോ കൊടുത്തയച്ചെന്നും വെറുതെ വിടില്ലെന്നും പറഞ്ഞ് ഫോൺ കോൾ വന്നതായും കണ്ണൂർ ജില്ലയിലെ ചിലർ റിജേഷിനെ അന്വേഷിച്ച് വീട്ടിലെത്തിയിരുന്നതായും സഹോദരൻ വെളിപ്പെടുത്തി.