മട്ടാഞ്ചേരി: പഠിക്കാന്‍ മിടുക്കിയായ ഇരുപത് വയസ്സുകാരി എഡ്ന ജോണ്സന് ഒരു ഡോക്ടര്‍ ആകണമെന്നായിരുന്നു കുഞ്ഞുന്നാളുമുതലേയുള്ള ആഗ്രഹം. അതിനായി കഷ്ടപ്പെട്ട് പഠിച്ച് ഡെ്ന എംബിബിഎസിന് മെറിറ്റില്‍ പ്രവേശനം നേടിയെങ്കിലും മകളുടെ പഠനം പൂര്‍ത്തിയാക്കാന്‍ സാമ്പത്തികമായി ശേഷി മാതാപിതാക്കള്‍ക്കില്ല.
ഇപ്പോഴിതാ എഡ്നയെ ഒരു മിടുക്കി ഡോക്ടറാക്കാന്‍ നാട്ടുകാര്‍ ഒരുമിക്കുകയാണ്. മകളുടെ പഠനം എങ്ങനെ പൂര്‍ത്തീകരിക്കുമെന്ന ആശങ്ക പിതാവ് പള്ളിപ്പറമ്പില്‍ ജോണ്‍സനെയും അമ്മ ബിന്ദുവിനെയും അലട്ടുകയായിരുന്നു. നസ്രത്ത് പള്ളിക്കു സമീപം ചെറിയ ചായക്കട നടത്തുകയാണ് ജോണ്സന്.
ഇതില്‍ നിന്നുള്ള വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ചായക്കടയോടു ചേര്‍ന്നുള്ള മുറിയിലാണ് എഡ്നയും 2 സഹോദരന്മാരും അടങ്ങുന്ന 5 അംഗ കുടുംബം താമസിക്കുന്നത്. വാന്‍ ഡ്രൈവറായിരുന്ന ജോണ്‍സന്റെ നട്ടെല്ലിനു തകരാറു സംഭവിച്ചതോടെ ഒരു വര്‍ഷം കിടപ്പിലായി.
also read: പത്ത് പവൻ സൂക്ഷിച്ച അലമാരയിൽ മോഷണം; എടുത്തത് ഒന്നര പവൻ മാത്രം; ‘മാന്യനായ’ കള്ളനെ തേടി പോലീസ്
കടം കയറി ഉള്ള വണ്ടിയും നഷ്ടമായി. എഴുന്നേറ്റു നടക്കാന്‍ ആയതോടെ ഉന്തുവണ്ടിയില്‍ ചായക്കച്ചവടം തുടങ്ങി. ഓട്ടോ ഓടിച്ചിരുന്ന ബിന്ദുവും സഹായത്തിന് ഒപ്പം നിന്നു. വാടക കൊടുക്കാന്‍ കഴിയാതായതോടെ വാടക വീട് ഒഴിയേണ്ടി വന്നപ്പോഴാണു ചായക്കട നടത്താന്‍ മുറി നല്കിയ കടയുടമ അവിടെത്തന്നെ താമസിക്കാന്‍ അനുവാദം നല്‍കിയത്.
മാതാപിതാക്കള്‍ക്ക് ഒപ്പം പകല്‍ ചായക്കടയില്‍ സഹായിക്കുന്ന എഡ്നയുടെ പഠനം രാത്രി ചായക്കട അടച്ചതിനു ശേഷമാണ്. ചായക്കട പ്രവര്‍ത്തിക്കുന്ന മുറി പിന്നീട് എഡ്നയുടെ പഠന മുറിയായി മാറും. വണ്ടാനം മെഡിക്കല്‍ കോളജില്‍ എഡ്നയ്ക്ക് പ്രവേശനം ലഭിച്ചത് കുടുംബത്തെ സന്തോഷത്തിലാഴ്ത്തിയിരുന്നു.
എന്നാല്‍ പ്രവേശന ഫീസ് അടക്കമുള്ള കാര്യങ്ങള്‍ക്കായി പണം കണ്ടെത്താന്‍ കുടുംബം ഏറെ വിഷമിച്ചു. അതിനിടെയാണ് സഹായവുമായി സുമനസ്സുകള്‍ എത്തിയത്. എഡ്നയ്ക്ക് നല്ല നസ്രത്തുകാര്‍ എന്ന വാട്സാപ് കൂട്ടായ്മ ഭാരവാഹികളായ ജോസഫ് ആന്റണി ഹെര്‍ട്ടിസും സമ്പത്ത് മാനുവലും ആദ്യപടി സഹായം നല്കി.
ഒപ്പം സുമനസ്സുകളുടെ സഹായവും വാട്സാപ് കൂട്ടായ്മയ്ക്കു ലഭിക്കുന്നുണ്ട്. കോഴ്സ് തീരുന്നതു വരെയുള്ള ഫീസ് നല്‍കാമെന്ന വാഗ്ദാനവുമായി കൊച്ചിന് വെസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷന് ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികള്‍ മുന്നോട്ടു വന്നിട്ടുണ്ട്. എഡ്ന പഠിച്ച് ഡോക്ടറായി എത്താന്‍ കാത്തിരിക്കുകയാണ് ഇപ്പോള്‍ ഒരു നാട്.